m-t-vasudevan-nair

തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഡിസംബര്‍ 31ന്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഡിസംബര്‍ 31 ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹീം, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.

എന്‍.എസ്. മാധവന്‍, ശ്രീകുമാരന്‍ തമ്പി, ഷാജി എന്‍. കരുണ്‍, കെ. ജയകുമാര്‍, വി. മധുസൂദനന്‍ നായര്‍, പ്രേംകുമാര്‍, എം. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാല്‍, വേണു ഐ.എസ്.സി., മുരുകന്‍ കാട്ടാക്കട, അശോകന്‍ ചരുവില്‍, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രന്‍, ആര്‍.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവര്‍ എം.ടിയെ അനുസ്മരിക്കും.

എം.ടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എം.ടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോപ്രദര്‍ശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ 'നിര്‍മ്മാല്യ'ത്തിന്റെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.ടി ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്തരിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മാവൂർ റോഡിലെ സ്മൃതിപദം ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്.