
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഈ വർഷം ഇതുവരെ 75 ഓളം ഭീകരരെ വധിച്ചതായി സുരക്ഷാസേന. ഇതിൽ 60 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണ്.
പ്രാദേശിക ഭീകരരുടെ സാന്നിദ്ധ്യത്തിൽ ഗണ്യമായ കുറവുണ്ടായി. പ്രദേശത്ത് നിന്ന് നാല് യുവാക്കൾ മാത്രമാണ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് പാക് പിന്തുണയുള്ള ഭീകരരാണ്.
ഓരോ അഞ്ച് ദിവസത്തിലും സുരക്ഷാസേന ഒരു ഭീകരനെ വധിക്കുന്നുണ്ട്. നുഴഞ്ഞുകയറാൻ ശ്രമിച്ച 17 ഭീകരരെ വധിച്ചു. ഉൾപ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ
26 ഭീകരരെ വധിച്ചു. ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി എന്നീ അഞ്ച് ജില്ലകളിലുമായി 42 ഭീകരരെ സേന വധിച്ചു. കാശ്മീർ താഴ്വരയിൽ ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര, കുൽഗാം ജില്ലകളിൽ വിദേശ ഭീകരരും കൊല്ലപ്പെട്ടു. കൂടുതൽ ഭീകരരെ വധിച്ചത് ബാരാമുള്ള ജില്ലയിലാണ്. ഒമ്പത് ഏറ്റുമുട്ടലുകളിലായി 14 ഭീകരരെ വധിച്ചു.
പാകിസ്താൻ ഭീകരർ മേഖലയിൽ സജീവമാണെന്നും അതേസമയം പ്രാദേശിക ഭീകര സംഘങ്ങളെ തുടച്ചുനീക്കുന്നതിൽ സൈന്യം വിജയിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.