football

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. രണ്ടാം സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. സെമി പോരാട്ടത്തിന്റെ തുടക്കം മുതല്‍ കേരളത്തിന്റെ ആധിപത്യമാണ് ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തില്‍ കണ്ടത്. കേരളത്തിന് ഒരു ഭീഷണി ഉയര്‍ത്താനും മണിപ്പൂരിന് കഴിഞ്ഞില്ല.

റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പൂരിന്റെ ആശ്വാസ ഗോള്‍. മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കേരളത്തിന്റെ പോസ്റ്റിലേക്ക് മണിപ്പൂര്‍ നിരന്തരം ആക്രമണം നട്തതിയെങ്കിലും കൃത്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത് തുണയായി. ഒടുവില്‍ മത്സരത്തിന്റെ 22ാം മിനിറ്റില്‍ കേരളം വല കുലുക്കുകയായിരുന്നു. 29ാം മിനിറ്റില്‍ മണിപ്പൂര്‍ സമനില ഗോള്‍ നേടിയെങ്കിലും പിന്നീട് കേരളത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന ആദ്യ സെമിയില്‍ ബംഗാള്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗാള്‍ സര്‍വീസസിനെ തോല്‍പ്പിച്ചത്. ഇത് 47ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. 32 തവണ കിരീടം നേടിയിട്ടുണ്ട്. ഏഴ് തവണ കിരീടം നേടിയിട്ടുള്ള കേരളത്തിന്റെ 16ാം ഫൈനലാണിത്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങി. ജംഷദ്പൂര്‍ എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. സീസണിലെ എട്ടാം തോല്‍വിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്.