
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് താഴെ വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. അപകടത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് മന്ത്രി പറഞ്ഞു. പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്.
കലൂരിൽ സ്റ്റേജ് കെട്ടിയത് ലാഘവത്തോടെയാണെന്ന് മന്ത്രി വിമർശിച്ചു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. ഗൺമാൻ അക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. സങ്കടകരമായ അപകടമാണ് ഉണ്ടായതെന്നും സജി ചെറിയാൻ പ്രതികരിച്ചു.
അതേസമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ കരാർ പുറത്തുവന്നിരിക്കുകയാണ്. മൃദംഗവിഷനുമായുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) കരാറാണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധിക നിർമാണത്തിന് അനുമതി തേടിയിരുന്നില്ല. അധിക നിർമാണത്തിന് അനുമതി തേടണമെന്ന് ജിസിഡിഎ നിർദേശിച്ചിരുന്നു.
കലൂർ സ്റ്റേഡിയത്തിലുണ്ടായ സുരക്ഷാ വീഴ്‌ചയിൽ ഇവന്റ് മാനേജ്‌മെന്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ കൃഷ്‌ണകുമാറിനെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനിടെ, മുൻകൂർ ജാമ്യം തേടി സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗവിഷൻ എംഡി നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിരുന്നുവെന്നാണ് മൃദംഗവിഷൻ കോടതിയെ അറിയിച്ചത്.