
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം എൽ എയ്ക്ക് അപകടം പറ്റിയ സംഭവത്തെ വിമർശിച്ച് സംവിധായകൻ എം എ നിഷാദ്. ഗിന്നസ്ബുക്കിൽ ഇടം നേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി അക്ഷരാർത്ഥത്തിൽ 'മൃഗീയ നാടകം' ആയിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഒരപകടം നടന്നിട്ടും അത് വകവയ്‌ക്കാതെ പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികളെന്നും അവരുടെ പേരുകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ തന്നെ സമൂഹ നൃത്തത്തിൽ ഒരാളെ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്തത് അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എ നിഷാദിന്റെ വാക്കുകൾ
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എം എൽ എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പക്ഷെ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവൂ... ഗിന്നസ്ബുക്കിൽ ഇടം നേടാൻ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർത്ഥത്തിൽ 'മൃഗീയ നാടകം' ആയിരുന്നു എന്നുളളതിന്റെ വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹ നൃത്തത്തിൽ ഒരാളെ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നർത്തകിമാരെ, സിനിമയിലെ നൃത്തരംഗത്ത് അവതരിപ്പിക്കുന്ന സംഘ നർത്തകർ, അല്ലെങ്കിൽ ഡാൻസേഴ്സ് (സിനിമാ ഭാഷയിൽ) ആയി പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്.
ഒരപകടം നടന്നിട്ടും അത് വകവയ്‌ക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികൾ. അവരുടെ പേരുകൾ പുറത്ത് വിടണം. ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്. ഒരു നർത്തകിയുടെ കൈയിൽ നിന്നും എത്ര രൂപ വാങ്ങി സംഘാടകർ എന്ന കണക്കും പുറത്ത് വന്നു. അപ്പോൾ, ഇതിന്റെ പിറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.