
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ച് അമ്മ പ്രേമകുമാരി. വളരെ കുറച്ചുദിവസങ്ങൾ കൂടിയേ മുന്നിലുള്ളൂവെന്നും വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും തന്റെ അവസാനത്തെ അപേക്ഷയാണിതെന്നും അവർ പറഞ്ഞു.
മകളെ രക്ഷിക്കാനായി ഇതുവരെ സഹായം ചെയ്ത എല്ലാവർക്കും അവർ നന്ദി പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് ഇന്നലെ അനുമതി നൽകിയിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ.
നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.