a

പല മേഖലകളിലും മുന്നിട്ടു നിൽക്കുന്നുവെന്ന അവകാശവാദം ഉന്നയിക്കുന്ന കേരളത്തിന്റെ വികസന കുതിപ്പിന് മങ്ങലേൽപ്പിക്കുന്നതാണ് തുടർച്ചയായി സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമക്കേസുകൾ. നിയമങ്ങൾ ശക്തമാകുമ്പോഴും ഓരോ വർഷവും കേസുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡിനു ശേഷമുള്ള വർഷങ്ങളിൽ പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകൾ സുരക്ഷിതമായിരിക്കേണ്ട കരങ്ങളിൽ നിന്നു തന്നെയാണ് പലപ്പോഴും അവൾക്ക് മുറിവേൽക്കുന്നതെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇത്തരം സംഭവങ്ങളിൽ പ്രതിയാകുന്നവർക്ക് പലപ്പോഴും അർഹിക്കുന്ന ശിക്ഷ ലഭിക്കാറില്ലെന്നതും ശരിയാണ്. സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളാണ് കേരളത്തിന്റെ സത്പേരിനെ മായ്ച്ചുകളഞ്ഞത്. സംസ്ഥാനത്തിന്റെ എല്ലാ മികവുകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.

ഒക്ടോബർ വരെ

15,669 കേസുകൾ

പൊലീസ് ക്രൈം രജിസ്റ്റർ കണക്കുകൾ പ്രകാരം ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് 15,669 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ടു പോകൽ,​ ബലാത്സംഗം,​ സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയാണിത്. കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 18,980 ആയിരുന്നു. 2023ലെ കേസുകളുടെ എണ്ണം 16,199 ആയിരുന്നു.

ഈ വർഷം 2,387 പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021ൽ 2,339 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട് ചെയ്തത് 3,629 കേസുകളാണ്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 568 കേസുകളും 101 തട്ടിക്കൊണ്ടുപോവൽ കേസുകളും റിപ്പോർട്ട് ചെയ്തു. 2021ൽ രജിസ്റ്റർ ചെയ്തത് 504 കേസുകളാണ്. 2022ൽ 572 കേസുകളും രജിസ്റ്റർ ചെയ്തു. 2023ൽ 679 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഗാർഹിക

പീഡനത്തിനും കുറവില്ല

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. ലിംഗ-സമത്വ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 156 ൽ 140-ാം സ്ഥാനത്താണ്. സ്ത്രീകൾക്ക് ഏത് അർദ്ധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്‌നമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപായിരുന്നു. എന്നാൽ ആ വലിയ സ്വപ്‌നം ഇന്നും പൂർത്തികരിക്കാനായിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കനുസരിച്ച് മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. സ്ത്രീ കൊലപാതകത്തിൽ മൂന്നിലൊന്നിന് കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിൽ തെറ്റാണെന്ന് പറയുമ്പോഴും രഹസ്യമായി നിലനിൽക്കുന്ന സ്ത്രീധന സമ്പ്രദായവും തുടച്ചു നീക്കപ്പെടേണ്ടതാണ്. ഉയർന്ന ജോലിയും ശമ്പളവുമുണ്ടെങ്കിലും ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവൻ ത്യജിക്കേണ്ടി വരുന്നത് നിരവധി സ്ത്രീകൾക്കാണ്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹിക പീഡന പരാതികളാണ് ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 3,784. 2022ൽ കേസുകളുടെ എണ്ണം 4,998 ആയിരുന്നു. 2023ൽ 4,710 കേസുകളും ഈ വർഷം 3,025 കേസുകളും റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സിക്കിം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കാം. പോയവർഷം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ഒരു കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അതിക്രമത്തിനിരയാവുന്നത് നാം സ്ഥിരമായി വായിക്കുന്ന വാർത്തകളാണ്. പ്രായഭേദമന്യേയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ ആക്രമിക്കപ്പെടുന്നുണ്ട്. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്.

വേണ്ടത് ഫലപ്രദ നടപടി

സ്ത്രീകൾക്ക് കരുത്തായി പദ്ധതികൾ ഏറെയുണ്ടെങ്കിലും സ്ത്രീകൾ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീ അപമാനിതയാകുന്നതിനും കുറവില്ല. ഒരു കുറ്റകൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രികാലങ്ങളിൽ പേടിച്ച് ജോലി ചെയ്യുകയും യാത്ര ചെയ്യുകയും ചെയ്യുന്ന സ്ത്രീകൾ ഇന്നും ജീവിക്കുമ്പോൾ സ്ത്രീസുരക്ഷ എന്നത് വിദൂര സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതികൾക്കും പിന്നീട് അനക്കമില്ല. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ പദ്ധതികളേറെയുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല.

സ്ത്രീധന പീഡനങ്ങൾക്കും മരണങ്ങൾക്കും കുറവില്ലെങ്കിലും സ്ത്രീധനമെന്ന വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യാനാകുന്നില്ലെന്നതും എടുത്തു പറയേണ്ടതാണ്.

നിലവിലെ നിയമ സംവിധാനങ്ങൾക്ക് ഈ വിപത്തിനെ തടയാൻ സാധിക്കുന്നില്ല. സ്ത്രീധന സമ്പ്രദായം നമ്മുടെ പെൺമക്കളെ കേവലം വില്പനച്ചരക്കാക്കുകയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം.

സ്ത്രീകളുടെ പേടിയകറ്റി നല്ല വീഥിയൊരുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഒരുപാട് പേടികൾ കൂടിച്ചേർന്ന നമ്മുടെ സ്ത്രീ ലോകത്തെ മാറ്റിയെഴുതാൻ ശ്രമിക്കാം നമുക്ക് ഒറ്റക്കെട്ടായി...