
മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 65 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. മരിച്ചവരിൽ 19 പേർ കുട്ടികളാണ്. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും.
ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർസ്റ്റേഷൻ പരിധിയിലാണ്, 17 എണ്ണം. ഏറ്റവും കുറവ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് തിരുവാലിയിലാണ്. ഒരു മുങ്ങിമരണം മാത്രമാണ് ഇവിടെയുണ്ടായത്.
കഴിഞ്ഞ വർഷം ജില്ലയിൽ 117 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2022, 2021 വർഷങ്ങളിൽ മുങ്ങിമരണങ്ങളുടെ എണ്ണം യഥാക്രമം 120, 84 എന്നിങ്ങനെയായിരുന്നു.
അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണത്തിന് പ്രധാന കാരണമാണ്.
നീന്തൽ പഠിക്കാം
ജലാശയാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നൽകുന്നുണ്ട്.
ഇതുവഴി ജില്ലയിൽ ഇതുവരെ 17,000ത്തോളം വിദ്യാർത്ഥികളാണ് നീന്തൽ പഠിച്ചത്. 101 സിവിൽ ഡിഫൻസ് അംഗങ്ങളെയും അഗ്നിരക്ഷാ സേനയിലെ എട്ട് ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
പരിശീലനത്തിനായി സുരക്ഷിതമായ നീന്തൽക്കുളങ്ങൾ ലഭ്യമായ വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടാൽ സൗജന്യ പരിശീലനം ലഭിക്കും.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വെള്ളത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട ബോധവത്‌കരണ ക്ലാസുകൾ വിവിധ സ്കൂളുകളിലായി എല്ലാദിവസവും നടത്തിവരുന്നുണ്ട്.
ഫയർസ്റ്റേഷൻ മുങ്ങിമരണം
തിരൂർ 17
നിലമ്പൂർ 15
പൊന്നാനി 11
മലപ്പുറം 6
പെരിന്തൽമണ്ണ 6
മഞ്ചേരി 5
താനൂർ 4
തിരുവാലി 1