മലപ്പുറം: ജില്ലയിൽ ഈ വർഷം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത് 678 കുട്ടി ഡ്രൈവർമാർ. ഇവരുടെ രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. വാഹനത്തിന്റെ ആർ.സി ഒരുവർഷത്തേക്ക് റദ്ദാക്കും. വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക അനുവദിക്കില്ല. ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നൽകേണ്ടി വരും. പ്രവാസി കുടുംബങ്ങളിൽ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടിഡ്രൈവർമാരാവും.
റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ഇത്തരം സാഹസങ്ങൾ ജീവൻ അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പേകുന്നു. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്. ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിലും മുന്നിൽ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.
അപകടങ്ങൾ കൂടുന്നു
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം ജൂലായ് വരെ ജില്ലയിൽ 1,761 വാഹനാപകടങ്ങളാണ് സംഭവിച്ചത്.
ഇതിൽ 152 പേർ മരിക്കുകയും 1,966 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കേരളത്തിൽ തന്നെ എറ്റവും കൂടുതൽ ഹെൽമെറ്റ് ധരിക്കാത്തവരുടെ എണ്ണത്തിൽ മുന്നിലുള്ളത് മലപ്പുറം ജില്ലയാണ്.
കൂടാതെ, പ്രായപൂർത്തിയാവാത്ത ഡ്രൈവർമാർ കൂടുതലുള്ള ജില്ലയും മലപ്പുറമാണ്.
പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനി വാഹനമോടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ഇൻഷ്വറൻസ് ക്ലെയിമിന് വേണ്ടി എട്ട് കോടി രൂപ കോടതി വിധിക്കുകയും തുടർന്ന് ഈ പണം നൽകാൻ വഴിയില്ലാത്തതിനാൽ അവർക്ക് സ്വന്തം വീട് ജപ്തി ചെയ്യേണ്ടിയും വന്ന സാഹചര്യമുണ്ടായിരുന്നു. പ്രായപൂർത്തിയാവാത്തവർ വാഹനമോടിക്കുന്നതിനെ ഒരിക്കലും നിസാരമായി കാണരുത്.
എം.രമേശ്, പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ