
മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ രണ്ടാംസ്ഥാനത്തുള്ള ജില്ലയായി മലപ്പുറം. 425 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 488 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവനന്തപുരമാണ് മുന്നിൽ.
കഴിഞ്ഞ വർഷം 507 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2022, 2021, 2020 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 526, 442, 386 എന്നിങ്ങനെയായിരുന്നു.
133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിലാണ് ഈ വർഷം കേസുകൾ കുറവ്
അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലാവാൻ കാരണമെന്ന് അധികൃതർ പറയുന്നു. പോക്‌സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർദ്ധിച്ചത് കാരണം കേസ് നൽകാൻ മടിക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ട്.
പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീണ്ടുപോകുന്നതിനാൽ ഇരകളായ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോവുന്ന സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോവാൻ അധിക പേരും താല്പര്യപ്പെടുന്നില്ല. കോടതിക്ക് പുറത്ത് വച്ച് തന്നെ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുന്നവയും ഉണ്ട്.
ജില്ലയിൽ 2021 മുതൽ 2024 നവംബർ വരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം
2021 - 442
2022 - 526
2023 -507
2024 - 425