
സംസ്ഥാനത്ത് കാണാതാവുന്നവരുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നതായാണ് സ്റ്റേറ്റ് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം നവംബർ വരെ 10,999 പേരെ കാണാതായതുമായി ബന്ധപ്പെട്ട പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇവരിൽ 80 ശതമാനത്തോളം പേരെയും പിന്നീട് കണ്ടെത്തി. ബാക്കിയുള്ള 20 ശതമാനം പേർ എവിടെയെന്നതു സംബന്ധിച്ച് ആർക്കും വ്യക്തമല്ല. ഇവരിൽ പലർക്കും വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്.
2016ൽ 7,435 പേരെ കാണാതായതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിന് ലഭിച്ചു. എന്നാൽ തൊട്ടടുത്ത വർഷം 2017ൽ പരാതികളുടെ എണ്ണം 9,202 ആയി ഉയർന്നു. 2018ൽ 11,536 പരാതികളും 2019ൽ 12,802 പരാതികളും ലഭിച്ചു. 2020, 2021, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 8742, 9713, 11259 എന്നിങ്ങനെയാണ്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ കാണാതായവരുടെ പട്ടികയിലുണ്ട്.
മോശപ്പെട്ട ജീവിതസാഹചര്യങ്ങളാലും ശിഥിലമായ കുടുംബാന്തരീക്ഷം മൂലവും നാട് വിടുന്നവരുണ്ട്. മാത്രമല്ല, അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാർക്കൊപ്പം നാട് വിടുന്നവരുമുണ്ട്. പ്രണയബന്ധങ്ങളിലകപ്പെട്ട് നാട് വിട്ടുപോകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. കാണാതാകുന്ന കുട്ടികളിൽ പലരും ഭിക്ഷാടന മാഫിയകളുടെ കൈകളിലെത്തുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച അന്വേഷണങ്ങളും എങ്ങുമെത്തുന്നില്ലെന്നതാണ് സത്യം.
സംസ്ഥാനത്ത് കാണാതാവുന്നവരിൽ കൂടുതലും 15 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും കുട്ടികളുമാണ്. പത്തനംതിട്ട സ്വദേശി ജസ്ന മരിയ ജയിംസിന്റെ തിരോധാനം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 2018 മാർച്ച് 20 മുതലാണ് ജസ്നയെ കാണാതായത്. അന്വേഷണം ഊർജിതമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടികളുമായി ബന്ധപ്പെട്ട തിരോധാനക്കേസിൽ കേരളം ഏറെ ചർച്ച ചെയ്ത മറ്റൊന്ന് ആലപ്പുഴ സ്വദേശിയായ രാഹുലിന്റെതാണ്. 2005 മെയ് 18ന് വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയ ഏഴ് വയസുകാരൻ രാഹുൽ ഇതുവരെയും തിരിച്ച് വന്നിട്ടില്ല. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ നരബലിക്കേസിന് ശേഷം കാണാതായവരെക്കുറിച്ച് സംസ്ഥാനത്ത് പ്രത്യേക അന്വേഷണം തുടങ്ങിയിരുന്നു. കൊല്ലത്ത് നിന്ന് കാണാതായ ആറ് വയസുകാരി അബിഗേൽ സാറയെ കണ്ടെത്താനായി കേരളം ഒറ്റ മനസോടെ ഒന്നിച്ച് പ്രവർത്തിച്ചത് ആരും മറക്കാനാവില്ല. അന്ന് സ്വന്തം കുഞ്ഞിനെ തേടുന്ന ജാഗ്രതയോടെ ജനങ്ങളും അവൾക്കായി തിരച്ചിൽ നടത്തി. ഒടുവിൽ അബിഗേലിനെ കണ്ടെത്തിയപ്പോൾ ജനം കൈയ്യടിച്ചു.
കാണാതാവുന്ന
കുട്ടികളുടെ എണ്ണം കൂടി
കുട്ടികളെ കാണാതാവുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിൽ കുടുംബ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളെ അവഗണിക്കുകയോ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും ഓടിയൊളിക്കാൻ കുട്ടികൾ നിർബന്ധിതരാവാറുണ്ട്. ഓരോ എട്ട് മിനിറ്റിലും ഇന്ത്യയിൽ ഒരു കുട്ടിയെ വീതം കാണാതാവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. ഇതിൽ കുട്ടികളെ ഉപേക്ഷിക്കൽ, പ്രകൃതി ദുരന്തങ്ങൾ മൂലം കുട്ടികളെ കാണാതാവുക എന്നിവയും ഉൾപ്പെടും.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും 40,000 കുട്ടികളെയാണ് ഇന്ത്യയിൽ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ഇതിൽ 11,000ത്തോളം കുട്ടികളെ തിരികെ ലഭിച്ചിട്ടില്ല. എൻ.ജി.ഒകളുടെ കണക്ക് പ്രകാരം 12,000 മുതൽ 50,000 വരെ സ്ത്രീകളും കുട്ടികളും അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 173 പ്രായപൂർത്തിയാവാത്ത പൊൺകുട്ടികളെയാണ് കാണാതായത്. സംസ്ഥാനത്തെ നാസിക് ഡിവിഷനിലെ മാത്രം കണക്കാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ 149 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. നാസിക് നഗരത്തിൽ നിന്ന് മിക്ക ദിവസങ്ങളിലുംഒരു പെൺകുട്ടിയെങ്കിലും കാണാതാവുന്നു എന്നാണ് പൊലീസ് പറയുന്നത്. വീടുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികളാണ് കൂടുതലും ലഭിക്കുന്നത്.
കരുതൽ വേണം
കുട്ടികളുടെ കാര്യമെടുത്താൽ, അവർക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് പകരേണ്ടത് മാതാപിതാക്കളാണ്. അറിയാത്ത ഒരു വ്യക്തിയുമായി എത്രത്തോളം ഇടപെടൽ നടത്താമെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കാം. കൂടാതെ അവരിൽ നിന്ന് മിഠായിയോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്നും അവർ ചിലപ്പോൾ നമ്മളെ ഉപദ്രവിക്കാനിടയുണ്ടെന്നുമുള്ള ധാരണ ഉണ്ടാക്കിയെടുക്കണം. പരിചയമില്ലാത്ത ഒരാൾ കൂടെ വരാൻ നിർബന്ധിച്ചാൽ ഇല്ല എന്ന് പറയാൻ അവരെ പ്രാപ്തരാക്കണം.
ഇന്ന് സമൂഹമാദ്ധ്യമങ്ങളും കാണാതാവുന്നവരെ കണ്ടെത്താൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്നാൽ, ചിലരെ കണ്ടുകിട്ടിയിട്ടും കാണാതായി എന്ന തരത്തിൽ ആ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി വീണ്ടും പ്രചരിക്കാറുണ്ട്. കുട്ടികളെ കാണാതായാൽ സാമൂഹികമായ ഇടപെടൽ നടത്തി വിദൂരങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള സംവിധാനങ്ങളും കാര്യക്ഷമമായി ശ്രമിക്കണം.