പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൽ പാലക്കാട് ജില്ലയിൽ ഒമ്പത് പഞ്ചായത്തിൽ മൂന്നുവാർഡുകൾ വരെ വർദ്ധിക്കും. പട്ടിത്തറ, കൊപ്പം, നെല്ലായ, തിരുവേഗപ്പുറ, വല്ലപ്പുഴ, അമ്പലപ്പാറ, കാരാകുറുശി, കുമരംപുത്തൂർ, പിരായിരി എന്നീ പഞ്ചായത്തുകളിലാണ് മൂന്നുവീതം വാർഡുകൾ വർദ്ധിക്കുന്നത്. തൃക്കടീരി, തച്ചമ്പാറ, അഗളി, ഷോളയൂർ എന്നിവ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും വാർഡുകൾ കൂടി. 44 പഞ്ചായത്തുകളിൽ രണ്ടുവീതം വാർഡുകൾ വർദ്ധിക്കും. 31 പഞ്ചായത്തുകളിൽ ഓരോ വാർഡ് വീതം കൂടി. 88 പഞ്ചായത്തിലായി 146 വാർഡ് വർദ്ധിച്ചു. നിലവിലെ 1,490 വാർഡ് 1,636 ആയി. പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, ചിറ്റൂർ - തത്തമംഗലം, പട്ടാമ്പി, മണ്ണാർക്കാട് നഗരസഭകളിലായി ഒമ്പത് വാർഡ് കൂടി. ചെർപ്പുളശേരി നഗരസഭയിൽ മാറ്റമില്ല.


 1,141 പരാതികൾ
തദ്ദേശ വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് സംബന്ധിച്ച് ജില്ലയിൽ ലഭിച്ചത് 1,141 പരാതി. പഞ്ചായത്തുകളിൽ നിന്നായി 930 പരാതികളും മുനിസിപ്പാലിറ്റികളിൽ നിന്ന് 211 പരാതികളുമാണ് ലഭിച്ചത്. വാർഡുകളുടെ അതിർത്തി പുതുക്കി നവംബർ 18നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഡീലിമിറ്റേഷൻ കമ്മിഷന് ലഭിച്ച പരാതികളിൽ ഇരട്ടിപ്പ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരിശോധിച്ച് അവ ഒഴിവാക്കും. ജില്ലാ പരിശോധന ഈ മാസം 18നുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം. ജില്ലയിൽ തീർപ്പാക്കാത്ത പരാതികൾ അപ്പീൽ പോകും. സിറ്റിംഗ് തീയതി ഉടൻ നിശ്ചയിക്കും.
രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത്, മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് എന്നിവയുടെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരിശോധന നടക്കും. പരാതികളും അന്വേഷണ റിപ്പോർട്ടും നേരിൽകേട്ട് വിവരങ്ങളും പരിശോധിച്ചാണ് കമീഷൻ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുക.