
പാലക്കാട്: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട വാളയാർ കേസിൽ മുൻ ഗവ. പ്ലീഡറും സീനിയർ അഭിഭാഷകനുമായ പയസ് മാത്യുവിനെ സി.ബി.ഐ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പാലക്കാട് പോക്‌സോ സ്‌പെഷ്യൽ കോടതി പരിഗണിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ പ്രമാദമായ മംഗലം കേസിൽ സി.ബി.ഐ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് പയസ് മാത്യു. 33 വർഷത്തിലധികമായി അഭിഭാഷക വൃത്തിയിലുള്ള പയസ് മാത്യു 2003 മുതൽ 15 വർഷത്തോളം പബ്ലിക് പ്രോസിക്യൂട്ടറും ഗവൺമെന്റ് പ്ലീഡറുമായിരുന്നു. ആറ് വർഷത്തോളം പോക്‌സോ കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. നിലവിൽ പൊലീസ് അക്കാഡമി എമിനന്റ് ഫാക്കൽറ്റിയാണ്.
ഭാര്യ: പ്ലസ് ടു അദ്ധ്യാപിക മോളി ഫ്രാൻസിസ്. അഭിഭാഷകനായ മൂത്ത മകൻ ജോസഫ് പയസ് ഇപ്പോൾ ബ്രസീലിൽ സ്‌പോർട്സ് ലോമിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ഫ്രാൻസിസ് പയസ് നാഷണൽ ലോ സ്‌കൂളിൽ അവസാന വർഷ നിയമ വിദ്യാർത്ഥി.