cpm-central-committe

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് മാദ്ധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാദ്ധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ വിമർശിച്ചു.

നീല പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്റെ മാദ്ധ്യമങ്ങളോടുള്ള പരാമർശത്തിനെതിരെയും വിമർശനമുയർന്നു. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സി.പി.എം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി. ഉപതിരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ കൃഷ്ണദാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം. അതേസമയം, കോൺഗ്രസ് വിട്ടുവന്ന ഡോ. പി.സരിനെ പാലക്കാട്ട് സ്ഥാനാർത്ഥിയാക്കിയത് കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും പ്രചാരണത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.