
പത്തനംതിട്ട : ജില്ലയുടെ ഭക്ഷ്യസുരക്ഷയിൽ ഇനി ആശങ്കയ്ക്ക് സ്ഥാനമില്ല. സാമ്പിൾ നൽകിയിൽ ഉടനടി പരിശോധന നടത്താൻ അണ്ണായിപ്പാറയിൽ ലാബ് ഒരുങ്ങുന്നു. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രമം. വൈദ്യുതി, വാട്ടർ കണക്ഷൻ, റോഡ് എന്നിവയുടെ പണികളാണ് തീർക്കാനുള്ളത്. കഴിഞ്ഞ നവംബറിലാണ് ലാബിന്റെ നിർമ്മാണം ആരംഭിച്ചത്. ലാബ് വരുന്നതോടെ ജില്ലയ്ക്ക് വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ എന്നിവ നടത്താൻ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ഭക്ഷണസാധനങ്ങൾ തിരുവനന്തപുരത്തെ ലാബിലയച്ചാണ് ഇപ്പോൾ പരിശോധിക്കുന്നത്. ജില്ലയിൽ നിന്ന് 40 സാമ്പിളുകളെങ്കിലും ഒരു മാസം പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. ഒരുമാസം വൈകിയാണ് പരിശോധനാഫലം ലഭിക്കുക. പത്തനംതിട്ട മാർക്കറ്റ് റോഡിനു സമീപമുള്ള പഴയ ലാബിൽ കുടിവെള്ള പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണുള്ളത്.
മൂന്ന് നില കെട്ടിടം
3.1കോടി രൂപ ചെലവിൽ മൂന്നുനിലകളിലായാണ് ലാബ് കെട്ടിടം. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി.സി) ഫണ്ടിലാണ് നിർമ്മാണം നടക്കുന്നത്.
കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഓഫീസും രണ്ടാംനിലയിൽ ലാബുമാണ് പ്രവർത്തിക്കുക. വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഇവിടെ പരിശോധിക്കാം. ഒന്നാംനിലയിൽ ഓഫീസ് കൂടാതെ മൈക്രോ ബയോളജി ലാബ്, സ്റ്റോർ, ബാത് റൂം എന്നിവയും ഉണ്ടാകും. മൂന്നാംനിലയിൽ വിശദ പരിശോധനകൾക്കുള്ള അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും.
ടെക്‌നിക്കൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ , ഓഫീസ് അറ്റൻഡർ എന്നിങ്ങനെ മൂന്ന് തസ്തികകളിൽ ഒരാൾ വീതമാണ് നിലവിലെ ലാബിലുള്ളത്. പുതിയ ലാബിലേക്കുള്ള നിയമനം പി.എസ്.സി വഴിയാണ് നടക്കുന്നത്.
പുതിയ ലാബിന്റെ നിർമ്മാണം അടുത്ത ഫെബ്രുവരിക്ക്
മുമ്പായി പൂർത്തീകരിക്കും. നിയമനങ്ങൾ ഉറപ്പ് വരുത്തും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ