s

ശബരിമല : മണ്ഡലകാലപൂജകൾക്കായി നടതുറന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കിനാണ് ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചത്. പുലർച്ചെ ദർശനം നടത്താൻ കാത്തുനിന്നവരുടെ നിര പതിനെട്ടാംപടി മുതൽ ശരംകുത്തി വരെ നീണ്ടു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീർത്ഥാടകർ വലിയ നടപ്പന്തലിലെത്തിയത്. നടപ്പന്തലിലെ 6നിരകളും ഈ സീസണിൽ ആദ്യമായി നിറഞ്ഞു. കൊച്ചുകുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നൽകിയതിനാൽ സുഖദർശനം സാദ്ധ്യമായി. കുടിവെള്ളവും ലഘുഭക്ഷണവും തീർത്ഥാടകർക്ക് ഉറപ്പാക്കിയിരുന്നു. തിരക്ക് വർദ്ധിച്ചതോടെ പതിനെട്ടാംപടിയുടെ നിയന്ത്രണം ഇന്ത്യൻ റിസേർവ് ബറ്റാലിയനാണ്. വൈകിട്ടും തിരക്കിന് ശമനമുണ്ടായില്ല. കോടതി അംഗീകരിച്ചിരിക്കുന്ന വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 70,000 ആണ്. ഇത് വരും ദിവസങ്ങളിലും പൂർണമാണ്. സ്പോട്ട് ബുക്കിംഗിലൂടെ കൂടുതൽ ഭക്തർക്ക് ദർശനം സാദ്ധ്യമാക്കാനാണ് ബോർഡിന്റെ ലക്ഷ്യം. അവധി ദിവസമായതിനാൽ ഇന്നും തിരക്ക് വർദ്ധിച്ചേക്കും. ഇത്തവണ നടവരവിലും പ്രസാദ വിതരണ വരുമാനത്തിലും വൻ വർദ്ധനയാണുളളത്.

17 ലക്ഷം തീർത്ഥാടകരെത്തി

ഈ സീസണിൽ ഇതുവരെ 17 ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തിയത്. 35,000ൽ അധികം പേർ കാനനപാതയിലൂടെ മലയിലെത്തി. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് അനുമതി.