
ശബരിമല : അഗസ്ത്യാർകൂടത്തിലെ വനവാസികൾ ഇത്തവണയും ദർശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെ കാണാൻ വനവിഭവങ്ങളുമായി എത്തിയത്. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ , കദളിക്കുല തുടങ്ങിയവയുമായി ഇവർ എത്തും.
തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി നിവാസികളുമാണ് സംഘത്തിൽ ഉള്ളത്. സംഘാംഗമായ ഭിന്നശേഷിക്കാരൻ അയ്യപ്പൻ കാണി ഇഴഞ്ഞാണ് മല കയറിയത്. 45 കാരനായ ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ദർശനത്തിനായി എത്തുന്നത്.
മുളംകുറ്റികളിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിയ കരകൗശല വസ്തുക്കളുമാണ് അഗസ്ത്യർകൂടവാസികൾ അയ്യപ്പന് സമർപ്പിച്ചത്.