
ശബരിമല : കാനനപാതയിലൂടെ ശബരിമലയ്ക്ക് വരുന്ന തീർത്ഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. സത്രം - പുല്ലുമേട് വഴി രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും മുക്കുഴി വഴി രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെയും മാത്രമേ പ്രവേശനം അനുവദിക്കു. തിരിച്ച് പുല്ലുമേട് വഴി രാവിലെ എട്ട് മുതൽ 11 വരെ യാത്രയ്ക്ക് അനുമതി നൽകി.
കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യണം. നടത്തം ലാഭിക്കുന്നതിന് വനത്തിലൂടെ കുറുക്കുവഴികൾ കയറരുത്. തീർത്ഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങൾ വനത്തിൽ വലിച്ചെറിയാനോ പാടില്ല. മലമൂത്ര വിസർജ്ജനത്തിനായി ബയോടോയ്‌ലറ്റുകൾ ഉപയോഗിക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. കുരങ്ങുകൾ ഉൾപ്പടെയുള്ള വന്യജീവികളെ സമീപിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യരുത്.