
പന്തളം:അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പുഴയിലേക്ക് തീർത്ഥാടകരിറങ്ങി അപകടത്തിൽപ്പെടാതിരിക്കാൻ വലിയകോയിക്കൽ ക്ഷേത്രത്തിന്റെ കടവും ഊട്ടുപുരക്കടവും താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ 8 അടി വെള്ളമാണ് ഉർന്നത്. കലങ്ങി മറിഞ്ഞ് വെള്ളം കുത്തി ഒഴുകുന്നുമുണ്ട്. കിഴക്കൻ മേഖലയിൽ മഴ ശക്തമായതാണ് ഒരു ദിവസംകൊണ്ട് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരാൻ കാരണമായത്.
തീർത്ഥാടനകാലം ആരംഭിച്ചപ്പോൾത്തന്നെ ജലനിരപ്പുയർന്നു കിടന്നതിനാൽ ഇത്തവണ തീർത്ഥാടകർ അപകടത്തിൽപ്പെടാതിരിക്കാനായി കുളിക്കാനിറങ്ങുന്ന ഭാഗത്ത് താത്കാലിക സുരക്ഷാവേലി കെട്ടിയാണ് തീർത്ഥാടകരെ കുളിക്കാൻ അനുവദിച്ചിരുന്നത്. അഗ്‌നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥരും മുങ്ങൽ വിദഗ്ദ്ധരും പൊലീസും ഇവിടെ കാവലുണ്ട്.