
ശബരിമല : ശബരിമല റോപ് വേയുടെ നിർമ്മാണം ജനുവരിയിൽ തുടങ്ങിയേക്കും.വനംവകുപ്പിന്റെ രണ്ട് അനുമതികൾ കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്. ദേവസ്വം ഭൂമിയുടെ അതിർത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായിരുന്ന തർക്കം ഹൈക്കോടതി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. 4.5336 ഹെക്ടർ വനഭൂമിയാണ് പമ്പ-നിലയ്ക്കൽ റോപ് വേയ്ക്ക് വേണ്ടത്. ഇതിന് പകരമായി കൊല്ലം കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യൂഭൂമി വിട്ടു നൽകി സംസ്ഥാന സർക്കാർ വനം വകുപ്പിന് സമ്മതപത്രം നൽകിയിട്ടുണ്ട്. പെരിയാർ കടുവാ സങ്കേത ഡെപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡി.എഫ്.ഒയുടെയും അനുമതി മാത്രമാണ് ഇനി വേണ്ടത്. ഇതിനുള്ള അപേക്ഷ ദേവസ്വം ബോർഡ് വനംവകുപ്പിന് നൽകിയിട്ടുണ്ട്. ഇത് അനുകൂലമായാൽ ജനുവരിയിൽ നിർമ്മാണം ആരംഭിക്കാനാണ് ബോർഡിന്റെ തീരുമാനം.
പമ്പ ഹിൽ ടോപ്പിൽ നിന്ന് സന്നിധാനത്തേക്ക് 2.7 കിലോമീറ്റർ ദൂരമാണ് റോപ് വേയ്ക്കുള്ളത്. 40 മുതൽ 50 മീറ്റർ വരെ ഉയരമുള്ള അഞ്ച് തൂണുകൾ ഉണ്ടാകും. ഇതിനായി 80 മരങ്ങൾ മുറിക്കേണ്ടി വരും. റോപ് വേ തുടങ്ങുന്നത് പമ്പ ഹിൽ ടോപ്പിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ്. ഇവിടം റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലാണ്. മുറിക്കേണ്ടി വരുന്ന മരങ്ങൾ പെരിയാർ കടുവാ സങ്കേത കേന്ദ്രത്തിന്റെ പരിധിയിലും. പരിയാർ കടുവാ സങ്കേതകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 30 -40 മീറ്റർ മാത്രമുണ്ടായിരുന്ന തൂണുകളുടെ ഉയരം വർദ്ധിപ്പിച്ചത്. ആദ്യം 300 മരങ്ങൾ മുറിക്കേണ്ടി വരുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇത് 80 ആക്കി ചുരുക്കി.
രണ്ട് അനുമതി കൂടി വേണം
വനംവകുപ്പിന്റെ രണ്ട് അനുമതി കൂടിയാണ് ഇനി വേണ്ടത്.പെരിയാർ കടുവാ സങ്കേതകേന്ദ്രം ഡെപ്യൂട്ടി ഡയറകടറുടെയും റാന്നി ഡി.എഫ്.ഒയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യ ജീവി ബോർഡാണ് റോപ് വേയ്ക്ക് അന്തിമ അനുമതി നൽകേണ്ടത്. ദേവസ്വം ബോർഡിന്റെ പുതിയ രൂപരേഖ അംഗീകരിച്ച് വനം വകുപ്പ് കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിച്ച സാഹചരത്തിൽ തുടർ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. റോപ് വേ യാഥാർത്ഥ്യമായാൽ പത്ത് മിനിറ്റിനുള്ളിൽ പമ്പയിൽ നിന്ന് സാധനങ്ങൾ സന്നിധാനത്ത് എത്തിക്കാൻ കഴിയും.
റോപ് വേ
-----------
പമ്പ ഹിൽ ടോപ്പിൽ നിന്ന് സന്നിധാനത്തേക്ക്
2.7 കിലോമീറ്റർ ദൂരം
5 തൂണുകൾ
-------------
വനംവകുപ്പിന്റെ രണ്ട് അനുമതി കൂടി ലഭിച്ചാൽ ജനുവരിയിൽ തറക്കല്ലിട്ട് റോപ് വേ നിർമ്മാണം ആരംഭിക്കും.
ദേവസ്വം ബോർഡ് അധികൃതർ