പത്തനംതിട്ട: ഫിൻജാൽ ചുഴലിക്കാറ്റിലും കനത്തമഴയിലും വ്യാപക കൃഷിനാശം സംഭവിച്ചതോടെ മുല്ലപ്പൂവിന് തീവിലയായി. ഈമാസത്തിലെ ആദ്യകല്ല്യാണ മുഹൂർത്തമായ ഞായറാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപയായിരുന്നു വില. അന്ന് ഒരു മുഴം മുല്ലപ്പൂവിന്റെ വില 150രൂപ ആയിരുന്നു. ഇന്നലെ മുല്ലയുടെ വില 3500രൂപ ആയിരുന്നു. ചില്ലറ വില്പന മുഴത്തിന് 130ആയി. തീർത്ഥാടന കാലത്തിന് പിന്നാലെ വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.
അരളി, നന്ത്യാർവട്ടം, പിച്ചി തുടങ്ങിയ ചെടികളുടെ മൊട്ട് മഞ്ഞ് മൂലം പൊഴിയുന്നതും ദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്. സീസണിൽ വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ തിരിച്ചടിയായത് ഫിൻജാൽ ചുഴലിക്കാറ്റിലുണ്ടായ വ്യാപക കൃഷിനാശമാണ്. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂവ് കൃഷി കൂടുതലായി നടക്കുന്നത്. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ ജില്ലയിലുണ്ടായ കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂവ് കൃഷി നശിച്ചിരുന്നു. ഡിംഡിഗൽ, നിലക്കോട്ട എന്നിവിടങ്ങളിലെ പൂപാടങ്ങളിലും കൃഷിനാശം വ്യാപകമാണ്. പൂവിന്റെ ലഭ്യത കുറഞ്ഞതോടെ തോട്ടം ഉടമകൾക്ക് ഉള്ള പൂക്കളുടെ വിളവെടുപ്പിനായി അധിക കൂലി നൽകേണ്ട അവസ്ഥയാണ്.
മുല്ലപ്പൂവ് കിട്ടാനില്ലാത്തതും വിവാഹ സീസണുമാണ് തമിഴ്നാട്ടിൽ മുല്ലപ്പൂവിന്റെ വില 6000കടക്കാൻ കാരണം. വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനുവരി വരെ ഉയർന്നേക്കാം.
അഭിജിത്ത്
വ്യാപാരി