samarppanam

ശബരിമല : ആചാര വഴിയിൽ കോട്ടയം മണർകാട് സംഘം ശാസ്താവിന് പണക്കിഴി സമർപ്പിച്ചു വണങ്ങി. 40 പേരടങ്ങുന്ന സംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. ദശാബ്ദങ്ങൾക്ക് മുൻപ് ശബരിമലയിൽ പൂജ ചെയ്യാൻ കാൽനടയായി വനത്തിലൂടെ വരുന്ന തന്ത്രിക്കും മേൽശാന്തിക്കും മണർകാട് സംഘം അകമ്പടി സേവിച്ചിരുന്നെന്നാണ് വിശ്വാസം. പിന്നീട് പൂജാസമയത്തിലും മറ്റും മാറ്റം വന്നതോടെ അകമ്പടി പോകൽ നിലച്ചു. ഇതിന് പ്രായശ്ചിത്തമായാണ് കാണിയ്ക്ക സമർപ്പിക്കുന്നത്. മണർകാട് ഭഗവതി ക്ഷേത്രത്തിലെ ശാസ്ത സന്നിധിയിൽ നിന്ന് കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം പരമ്പരാഗത കാനന പാതയിലൂടെ പമ്പയിലെത്തി. തുടർന്ന് പമ്പാസദ്യ നടത്തി ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു ശരംകുത്തി വഴി സന്നിധാനത്തെത്തി. നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിയ്ക്ക സന്നിധാനത്തെ സോപാനപ്പടിയിൽ ഭക്തിപൂർവ്വം സമർപ്പിച്ചു. തന്ത്രി ബ്രഹ്മദത്തനിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ എന്നിവർ നേതൃത്വം നൽകി.