christmas

ഉണ്ണിയേശുവിനോട് ഏറെഭക്തി ഉണ്ടായിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മനോഹരമായ ഒരു ആശയത്തിൽ നിന്നുമാണ് ആദ്യത്തെ പുൽക്കൂട് പിറക്കുന്നത്. ബേത് ലഹേം സന്ദർശിച്ചതിനുശേഷം 1221ൽ വി.ഫ്രാൻസിസിന്റെ മനസിലാണ് ആശയം ഉദിച്ചത്. ദേവാലയത്തിനകത്ത് രൂപങ്ങൾ കൊണ്ടുമാത്രം പുൽക്കൂട് ഒരുക്കാനാവില്ല. മറിച്ച് കുന്നിൻ ചരുവിലെ ചെറിയ തോട്ടത്തിൽ മൃഗങ്ങൾ അടക്കം ഉള്ളവയെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ജീവനുള്ള ദൃശ്യമാണ് അദ്ദേഹം ഒരുക്കിയത്.

'ജനിച്ചു വീണ ദാരിദ്ര്യത്തെ വിളിച്ചോതുന്ന ശക്തമായ ഒരു ദൃശ്യാവിഷ്കരണമായിരുന്നു അത്. ഓരോ അംശത്തിലും ലാളിത്യത്തിന്റെയും കരുതലിന്റെയും ഫ്രാൻസിസ്കൻ സ്പർശമുള്ള ഒരു പുൽക്കൂട്. ഇത് അതിവേഗം പ്രചാരത്തിലായി. 1291ൽ നിക്കോളാസ്‌ നാലാമൻ മാർപാപ്പ റോമിലെ ബസിലിക്കയിൽ സ്ഥിരമായി പുൽക്കൂട് നിർമ്മിക്കാൻ ഉത്തരവിട്ടു. പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണിയുടെ ചുറ്റും പരിശുദ്ധ മാതാവിനെയും യൗസേഫ് പിതാവിനെയും മൃഗങ്ങളേയും ആട്ടിടയന്മാരെയും ആടുകളേയും കിഴക്കുനിന്നുള്ള മൂന്ന് ജ്ഞാനികളെയും യാത്രയിൽ ആയിരിക്കുന്നതുപോലെ ഒരുക്കിയിട്ടുണ്ടാവും. പുൽക്കൂടിന് മുകളിൽ നക്ഷത്രവും കാണാം. കവി വി.മധുസൂദനൻ നായർ പാടിയതുപോലേ 'ഓരോ ശിശുരോദനത്തിലും കേൾപ്പൂ ഞാനൊരുകോടീ ഈശ്വര വിലാപം, ഓരോ കരിന്തിരിക്കണ്ണിലും കാൺമു ഞാനൊരു കോടി ദേവ നൈരാശ്യം' ലോകത്തിന്റെ രക്ഷയ്ക്കായി ദാസന്റെ
രൂപം ധരിച്ച് കാലിത്താെഴുത്തിൽ പിറന്ന ദിവ്യസുതനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങൾ ആകുന്ന പുൽക്കൂടിനെ ലാളിത്യം കൊണ്ടും എളിമ കൊണ്ടും നമുക്കൊരുക്കാം.