 
കോന്നി: വനത്തിന്റെ വൈവിദ്ധ്യമറിഞ്ഞ് കാട്ടുമൃഗങ്ങളെയും കണ്ടുള്ള കാട്ടാത്തി–ചെളിക്കൽ ജീപ്പ് സവാരി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വനംവകുപ്പിന്റെ ചുമതലയിൽ കോന്നി വനവികാസ ഏജൻസിയുടെ കീഴിൽ കാട്ടാത്തി – ചെളിക്കൽ ഇക്കോ ടൂറിസം ജീപ്പ് സവാരിയും ട്രക്കിംഗും 2015ൽ ആണ് തുടക്കമിട്ടത്. കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി തുടർന്നുള്ള വർഷങ്ങളിൽ മികച്ച വരുമാനം നേടിയിരുന്നു. ഉൾവനത്തിലൂടെ തുറന്ന ജീപ്പിലുള്ള യാത്രയും നൂറ്റാണ്ടുകൾ പഴക്കമുള്ള കാനന ക്ഷേത്രങ്ങളും പ്രകൃതിസൗന്ദര്യം വഴിയൊരുക്കുന്ന വിസ്മയക്കാഴ്ചകളും വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു.മുൻപ് ജീപ്പ് സവാരി നടത്തിയിട്ടുള്ളവരും അവരുടെ യാത്രാനുഭവങ്ങൾ അറിഞ്ഞ് താൽപര്യപ്പെട്ടും ഒട്ടേറെ ആളുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ ഇപ്പോഴും നടത്താറുണ്ട്. 2018 ൽ കേരള–തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ ട്രക്കിംഗ് സംഘം മരിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് വനത്തിനുള്ളിലെ ട്രക്കിംഗ് ഉൾപ്പെടെ വിനോദ സഞ്ചാര പദ്ധതികൾ നിറുത്തിവച്ചത്.കോന്നി ആനത്താവളത്തിൽനിന്ന് ആരംഭിച്ച് അവിടെ മടങ്ങിയെത്തുന്ന 61 കി.മീറ്റർ യാത്രയിൽ ഏകദേശം 25 കി.മീറ്റർ ഉൾവനത്തിലൂടെയാണ്പോകുന്നത്. മാളികപ്പുറം സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച കല്ലേലി മഹാഗണിത്തോട്ടം, കൊക്കാത്തോട് കാട്ടാത്തിപ്പാറ, 2000 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന കുറിച്ചി അന്നപൂർണേശ്വരി ക്ഷേത്രം, നെല്ലിക്കാപ്പാറ വ്യൂ പോയിന്റ്, അപ്പൂപ്പൻതോട് ക്ഷേത്രം, കാട്ടാനകളുടെ സാന്നിദ്ധ്യമുളള ആനച്ചന്ത, മണ്ണീറ തലമാനം വെള്ളച്ചാട്ടം, മണ്ണീറ തീറ്റപ്പുൽ കൃഷി തോട്ടം, തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവിടങ്ങളിലെ കാഴ്ചകൾ സഞ്ചാരികൾക്ക് പുതിയ അനുഭവമാണ്. വനപാതയിലൂടെ സഞ്ചരിക്കാൻ ഒഫ് റോഡ് ജീപ്പ് ആണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ രണ്ട് തുറന്ന ജീപ്പുകൾ വാടകയ്ക്ക് എടുത്താണ് ഉപയോഗിച്ചിരുന്നത്. ഒരു ജീപ്പിൽ 4 പേർ അടങ്ങുന്ന സംഘത്തിന് 4000 രൂപയായിരുന്നു യാത്രാ നിരക്ക്. അന്ന് മന്ത്രിയായിരുന്ന കോന്നി എം.എൽ.എ അടൂർ പ്രകാശ് സവാരി ജീപ്പ് വനത്തിലൂടെ മുഴുവൻ ദൂരവും ഓടിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വാഹനത്തിൽ പരിചയസമ്പന്നനായ ഡ്രൈവർക്ക് പുറമേ ഗൈഡും ഉണ്ടായിരുന്നു.
....................................................
ജീപ്പ് സഫാരി പുതിയ ഒരു അനുഭവം ആയിരുന്നു നൽകിയിരുന്നത്. പദ്ധതി പുനരാരംഭിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണം.
എം കെ ജയകൃഷ്ണൻ
( തിരുവനന്തപുരത്തു നിന്നും അടവിയിൽ
എത്തിയ വിനോദ സഞ്ചാരി )
.................
തുടക്കമിട്ടത് 2015ൽ
61 കിലോമീറ്റർ യാത്ര
25 കി.മീറ്റർ ഉൾവനം