salamanul-farees
സൽമാനുൽ ഫാരിസ്

പത്തനംതിട്ട: വീഡിയോ കോളിലൂടെ അന്തേരി പൊലീസെന്നും സി.ബി.ഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 ലക്ഷം രൂപ തട്ടിയകേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതികളെ കോയിപ്രം പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ ഇവരെ നേരത്തെ പി​ടി​കൂടി​യി​രുന്നു. ഒന്നാംപ്രതി ഒറ്റപ്പാലം വരോട് കുളമുള്ളിൽ വീട്ടിൽ സൽമാനുൽ ഫാരിസ് (25), മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി കൊല്ലാർകുടി മുസ്ലിം പള്ളിക്ക് സമീപം കാട്ടുപൊയ്കയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്ദു സാഹിബ് (20) പിടിയിലായിരുന്നു.
തടിയൂർ സ്വദേശിയുടെ പണമാണ് നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരിൽ നിന്ന് പരസ്യങ്ങളും ഭീഷണിയും അയക്കപ്പെട്ടിട്ടുണ്ടെന്നും, നരേഷ് ഗോയൽ എന്നയാൾ ഈ ആധാർ കാർഡ് ഉപയോഗിച്ച് 6 കോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ പരാതി​ക്കാരൻ പെരിങ്ങനാടുള്ള സഹകരണബാങ്കിലെ അക്കൗണ്ടിൽ നിന്ന് പ്രതികളുടെ കോൽക്കൊത്ത ഹാറ്റിഭാഗൻ ഐ.സി.ഐ.സി ഐ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ഒക്ടോബർ 10 ന് 7,50,111ലക്ഷം രൂപ അയച്ചുകൊടുത്തു. തുടർന്ന് 15ന്, കൊടുമൺ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതികളുടെ ഗുജറാത്ത് വാഡോദര ഐ.സി.ഐ.സി.ഐ ബാങ്കിലേക്ക് 30,11,158 രൂപയും നൽകി​. ആകെ 37,61,269 രൂപയാണ് നഷ്ടമായത്.
തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ ഷിബുരാജ്, എസ്.സി.പി.ഓ ജോബിൻ ജോൺ, സി.പി.ഓമാരായ അരുൺകുമാർ, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി​യത്.