
പത്തനംതിട്ട : നിർദ്ധന കുടുംബത്തിലെ യുവതിയുടെ പഠനച്ചെലവ് വഹിക്കാമെന്ന് ഏറ്റശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചയാളെ തിരുവല്ല പൊലീസ് പിടികൂടി. കവിയൂർ കോട്ടൂർ ഇലവിനാൽ ഹോമിയോ ക്ലിനിക്കിന് സമീപം വലിയപറമ്പിൽ വീട്ടിൽ വി.ബി.അർജുൻ (38) ആണ് അറസ്റ്റിലായത്. ഇയാൾ വിവാഹിതനാണ്. ഭാര്യയുമായി വിവാഹമോചനത്തിനുള്ള കേസ് നടക്കുകയാണെന്നും അത് കഴിഞ്ഞാലുടൻ കല്യാണം കഴിക്കാമെന്ന് വിശ്വസിപ്പിച്ചുമാണ് പീഡിപ്പിച്ചത്. 21 നാണ് യുവതി സ്റ്റേഷനിൽ പരാതിനൽകിയത്,
പഠനത്തിനുള്ള ചെലവുകൾ വഹിക്കാമെന്ന് വാക്കുനൽകി പല തവണ പീഡിപ്പിച്ചു. യുവതിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വാങ്ങിയശേഷം പിൻവാങ്ങുകയാണ് ഉണ്ടായത്. ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവതി ജീവനൊടുക്കാൻ വീടിനടുത്തുള്ള ആഴമേറിയ പാറക്കുളത്തിൽ ചാടിയെന്നും നാട്ടുകാർ രക്ഷപ്പെടുത്തിയെന്നും പൊലീസിനോട് വെളിപ്പെടുത്തി.
കവിയൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.ഐ.ഹരികൃഷ്ണൻ, എ.എസ്.ഐമാരായ ജോജോ ജോസഫ്, ജയകുമാർ, എസ്.സി.പി.ഓമാരായ അഖിലേഷ്, എം.എസ്.മനോജ് കുമാർ, ടി.സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.