
പത്തനംതിട്ട : കേന്ദ്രകായിക മന്ത്രാലയം പദ്ധതി ഉപേക്ഷിച്ചതോടെ പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പ്രതിസന്ധിയിലായി. പൈലിംഗും മണ്ണിട്ട് ഉയർത്തലും മാത്രമാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ. ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായിരുന്നു അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം പദ്ധതി. മുംബയ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 2017ൽ അന്നത്തെ ഗവർണർ പി.സദാശിവം സ്റ്റേഡിയത്തിന് തറക്കല്ലിട്ടശേഷം പണിതുടങ്ങാൻ ഏറെ വൈകി. 2020ൽ സെപ്തംബറിൽ നിർമ്മാണം തുടങ്ങിയശേഷം പൈലിംഗ് ജോലികൾ മാത്രമാണ് പൂർത്തിയായത്. പ്രളയത്തിന് തോട്ടിലും പുഴയിലും അടിഞ്ഞ് കൂടിയ മണ്ണും ചെളിയും നിക്ഷേപിച്ചിരുന്നത് ഇൻഡോർ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്താണ്. അതേസമയം പദ്ധതിയിൽ പ്രതീക്ഷ പുലർത്തുകയാണ് നഗരസഭാ അധികൃതർ.
പ്ലാനിലെ മാറ്റം പണിയായി
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം പാലിക്കാതെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്ലാനിൽ നഗരസഭ വരുത്തിയ മാറ്റമാണ് പദ്ധതിക്ക് വിനയായത്. പദ്ധതിയ്ക്ക് ആദ്യഘട്ടമായി ലഭിച്ച 1.80 കോടി രൂപ പത്തു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കാൻ നഗരസഭക്ക് കേന്ദ്രം നിർദേശം നൽകി. നിർദേശം ലഭിച്ചിട്ട് രണ്ട് വർഷമായെങ്കിലും തുക തിരിച്ചടയ്ക്കാൻ സമയ പരിധി നൽകിയിട്ടില്ലാത്തതിന്റെ ആശ്വാസത്തിലാണ് നഗരസഭാ അധികൃതർ.
ഇൻഡോർ സ്റ്റേഡിയം പദ്ധതി
പദ്ധതി ചെലവ് : 16 കോടി,
5500 ചതുശ്ര അടി വിസ്തീർണം.
4 വോളിബാൾ കോർട്ടുകൾ
2 ബാസ്‌ക്കറ്റ്ബാൾ കോർട്ടുകൾ
6 ഷട്ടിൽ കോർട്ടുകൾ
വിസിറ്റേഴ്‌സ് ലോഞ്ച്, വിശ്രമമുറി, പവലിയൻ, ഇൻഡോർ ഹാൾ,
ഡ്രസിംഗ് റൂം, കോൺഫറൻസ് ഹാൾ
5000 കാണികൾക്ക് ഇരിപ്പിടം
600 വാഹനങ്ങൾക്ക് പാർക്കിംഗ്
2 രാജ്യാന്തര മത്സരങ്ങൾ ഒരേസമയം നടത്താൻ സൗകര്യം.