
കോന്നി: ജില്ലയിലെ മലയോര മേഖലകളുടെ സിരാകേന്ദ്രമായ കോന്നിയിൽ ആദ്യമായി നടക്കുന്ന സി പി എം ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് നേതാക്കളും, പ്രവർത്തകരും. സമ്മേളനത്തിന് മുന്നോടിയായുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ, പതാക ജാഥകൾ ഇന്നലെ ജില്ലയിൽ പര്യടനം നടത്തി. ഇന്ന് 10.30ന് പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വകയാർ മേരി മാതാ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുപ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കും.ഞായറാഴ്ച രാവിലെ 9 ന് പ്രതിനിധി സമ്മേളനവും, പൊതുചർച്ചയും തുടരും. തിങ്കളാഴ്ച രാവിലെ 9 ന് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ,സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ,പ്രമേയാവതരണം. ഭാവി പരിപാടികൾ, ക്രഡൻഷ്യൻ റിപ്പോർട്ട്, എന്നിവയ്ക്ക് ശേഷം ഇന്റർനാഷണൽ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകിട്ട് 4ന് റെഡ് വോളന്റിയർമാർച്ചും, പ്രകടനവും. വൈകിട്ട് 5 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( കോന്നി കെ.എസ്.ആർ.ടി.സി മൈതാനം) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ സെക്രട്ടറി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം കൺവീനർ ശ്യാംലാൽ സ്വാഗതം പറയും.
രക്തസാക്ഷികളുടെ നാട്ടിൽ
ജില്ലാസമ്മേളനം നടക്കുന്ന കോന്നിയിൽ പാർട്ടിയുടെ രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുകയാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊല്ലപ്പെട്ട മലയാലപ്പുഴ വള്ളിയാനി അനുരുദ്ധൻ, കോന്നി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മർദ്ദനത്തിൽ മരിച്ച ജോസ് സെബാസ്റ്റ്യൻ, ആക്രമണത്തിൽ കൊല്ലപ്പെട്ട കൊടുമൺ എം രാജേഷ് എന്നിവരുടെ സ്മരണകൾ കോന്നിയിലുണ്ട്.
മത്സരം ഒഴിവാക്കും
മുതിർന്ന നേതാക്കളടക്കം ജില്ല സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കം ശക്തമാക്കുമ്പോൾ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപീകരണ ചർച്ചയിലടക്കം നേരിട്ട് പങ്കെടുക്കുമെന്നാണ് വിവരം. മത്സരം ഒഴിവാക്കി ഒരാളെ ജില്ലാ സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. സ്ഥാനം ഒഴിയുന്നത് കെ പി ഉദയഭാനുവാണ്. പി.ബി. ഹർഷകുമാറും ടിഡി. ബൈജുവും പരിഗണനയിലുണ്ട്.
ചർച്ചകൾക്ക് ചൂടേറും
പ്രതിനിധി സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ച ഉണ്ടാവും. പുതിയ ജില്ലാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയിലെ അടൂർ ലോബിയുടെ സ്വാധീനം നിർണായകമായി മാറുമെന്നാണ് കരുതുന്നത്. കണ്ണൂർ എ ഡി എം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീൻ ബാബുവിന്റെ മരണം, ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത, കെ പി ഉദയഭാനുവിന്റെ പകരക്കാരൻ ആര് എന്നിവ പ്രധാന ചർച്ചാവിഷയമായി മാറാനാണ് സാദ്ധ്യത.