 
കൊല്ലം: സംസ്ഥാന ചലച്ചിത്ര അക്കാഡമിയും സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കൊല്ലം സാംസ്കാരിക സമുച്ചയത്തിലെ ജോൺ എബ്രഹാം തിയേറ്ററിലാണ് ചലച്ചിത്രമേള നടക്കുന്നത്. ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ അവതരിപ്പിക്കുന്ന നെരൂദ (2016), വിക്ടർഹ്യൂഗോവിന്റെ 'പാവങ്ങൾ' എന്ന വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ലെസ് മിസറബിൾസ് (2012) എന്നീ ചിത്രങ്ങളാണ് ഇന്നലെ മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചത്.
ഇന്ന് ഷേക്‌സ്പിയറിന്റെ മാക്ബത്തെിനെ ആധാരമാക്കി അകിര കുറോസാവ സംവിധാനം ചെയ്ത ത്രോൺ ഒഫ് ബ്ലഡ്, നോബൽ സമ്മാന ജേതാവ് എൽഫ്രീദെ യെലിനെകിന്റെ നോവലിനെ ആസ്പദമാക്കി മൈക്കേൽ ഹനേക സംവിധാനം ചെയ്ത ദ പിയാനോ ടീച്ചർ (2001), ഉംബെർട്ടോ എക്കോയുടെ നോവലിനെ ആധാരമാക്കി ഷോൺ ഷാക് അന്നോദ് സംവിധാനം ചെയ്ത 'ദ നെയിം ഒഫ് ദി റോസ് '(1986), ചാൾസ് ഡിക്കൻസിന്റെ നോവലിനെ ആസ്പദമാക്കി റോമൻ പൊളാൻസ്കി സംവിധാനം ചെയ്ത 'ഒലിവർ ട്വിസ്റ്റ്' (2005) എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
മലയാള സിനിമ ബഹുദൂരം മുന്നിൽ: സയിദ് മിർസ
മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളെ അപേക്ഷിച്ച് മലയാള സിനിമ പ്രമേയ വൈവിദ്ധ്യത്തിലും സാങ്കേതികത്തികവിലും ബഹുദൂരം മുന്നിലാണെന്ന് സംവിധായകനും കെ.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയിദ് മിർസ പറഞ്ഞു. സാഹിത്യ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മിതബുദ്ധി സിനിമ ഉൾപ്പടെയുള്ള മേഖലകളിൽ വ്യാപകമാകുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നും ഈ സാങ്കേതികത ആത്യന്തികമായി മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. എം.മുകേഷ് എം.എൽ.എ. അദ്ധ്യക്ഷനായി. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ആമുഖ പ്രഭാഷണം നടത്തി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഹെഡ് ഒഫ് സ്‌കൂൾ ഡോ.ബിനോ ജോയ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു. 'മലയാള സിനിമയുടെ മാറുന്ന മുഖങ്ങൾ' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംവിധായകരായ ഡോ.സിദ്ധാർത്ഥ ശിവ, സഞ്ജു സുരേന്ദ്രൻ, നടി ജോളി ചിറയത്ത്, നടനും കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുമായ ജിജോയ് രാജഗോപാൽ എന്നിവർ പങ്കെടുത്തു. നടനും നിരൂപകനുമായ കെ.ബി. വേണു മോഡറേറ്റർ ആയിരുന്നു.