 
കുന്നത്തൂർ: കുടിവെളള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ച കുഴിയിൽ സ്വകാര്യ ബസ് പുതഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് തെങ്ങമത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ഇടതു ഭാഗമാണ് പൈപ്പ് സ്ഥാപിച്ച ശേഷം നികത്തിയ ഭാഗത്ത് പുതഞ്ഞത്. കുന്നത്തൂർ നെടിയവിള - വേമ്പനാട്ടഴികത്ത് റോഡിൽ ഇന്നലെ പകൽ 2.15 ഓടെ കരിമ്പിൻപുഴ ക്ഷേത്രത്തിന് സമീപം ആലുംകടവിലാണ് സംഭവം. എതിർ ദിശയിൽ നിന്നെത്തിയ കാറിന് സൈഡ് കൊടുക്കവേയാണ് ബസ് കുഴിയിലേക്ക് ചാഞ്ഞത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല. സർവീസും മുടങ്ങി.
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി
കുന്നത്തൂർ -കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയോരം ആഴത്തിൽ കുഴിച്ച് വലിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു വരികയാണ്.സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് തകർന്നടിഞ്ഞതും വീതി കുറഞ്ഞതുമായ റോഡിൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്നതെന്ന പരാതി ശക്തമാണ്.കുന്നത്തൂർ അമ്പുവിള ഭാഗത്തു നിന്നും ആരംഭിച്ച കുഴിയെടുപ്പ് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടി മടങ്ങുകയാണ്.മഴ ശക്തമായതോടെ കുഴികളിൽ മണ്ണ് ഇരുത്തിയും ചെളിക്കൂനയായി മാറിയതും അപകട ഭീഷണിയായി മാറിയിട്ടുണ്ട്.