കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്ന് ജനുവരി 18ലേക്ക് മാറ്റി. കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് കേസ് ജനുവരിയിലേക്ക് മാറ്റിയത്.

ഒന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (53), രണ്ടും പ്രതി ഭാര്യ എം.ആർ.അനിത കുമാരി (46) എന്നിവർ കോടതിയിൽ നേരിട്ടും മൂന്നാം പ്രതിയായ ഇവരുടെ മകൾ പി.അനുപമ (21) വീഡിയോ കോൺഫറൻസിലൂടെയുമാണ് ഹാജരായത്. കുറ്റപത്രം സംബന്ധിച്ച പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിരുന്നു.

കേസുമായി ബന്ധപ്പെട്ടല്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെ പ്രതികൾ ജാമ്യത്തിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ഹാജരായി. കഴിഞ്ഞ വർഷം നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്നാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.