കൊല്ലം: വാഹനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചവർ പൊലീസിന്റെ പിടിയിലായി. ആലപ്പാട് കുഴിത്തുറ മുതിരത്തയിൽ ശരത്ത്(32), ചങ്ങൻകുളങ്ങര ചാലുംപാട്ട് തെക്കേത്തറയിൽ അഖിൽ മോഹൻ(27) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

ചങ്ങൻകുളങ്ങര സ്വദേശി അഖിലിനെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അഖിലിന്റെ സഹോദരൻ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. അത് അമലിന്റെ സമ്മതമില്ലാതെ സുജിത്ത് പ്രതിയായ ശരത്തിന് നൽകി. വാഹനത്തിന്റെ വാടക കിട്ടാതായതിനെ തുടർന്ന് അഖിലും സഹോദരൻ അമലും ചേർന്ന് വാഹനം തിരികെ കൊണ്ടു പോന്നു. ഈ വിരോധത്തിൽ പ്രതികൾ വടിവാളും മറ്റുമായി അഖിലിന്റെ വീടിന് സമീപം എത്തിയ ശേഷം അഖിലിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മർദ്ദനമേറ്റു. തുടർന്ന് പെപ്പർ സ്‌പ്രേ അടിച്ച് കാഴ്ച മറച്ച ശേഷം സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ഓച്ചിറ എസ്.ഐ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഒമാരായ അനു, അനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.