കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സർജനെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അസി. പ്രൊഫസറുടെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.മായാദേവി തള്ളി. പാരിപ്പള്ളി പൊലീസ് ഡോക്ടർ സെർബിൻ മുഹമ്മദിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

പീഡന ശ്രമത്തിന് ഇരയായ ഹൗസ് സർജൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് ആദ്യം പരാതി നൽകിയത്. ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരിന്നു പരാതി. മെഡിക്കൽ കോളേജിലെ ഇന്റേണൽ കംപ്ലയൻസ് കമ്മിറ്റി അന്വേഷണം നടത്തി സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തിരിന്നു. പൊലീസിന് കൈമാറിയ പരാതിയിൽ ഹൗസ് സർജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി മജിസ്‌ട്രേറ്റിന് മുമ്പാകെയും മൊഴി നൽകി. മദ്യലഹരിയിലാണ് സെർബിൻ മുഹമ്മദിന്റെ പീഡനശ്രമമെന്നും പരാതിക്കാരി മൊഴിയിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ഡോ. സെർബിൻ മുഹമ്മദിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക്. പ്രോസിക്യൂട്ടർ സിസിൻ.ജി.മുണ്ടയ്ക്കലും പരാതിക്കാരിക്ക് വേണ്ടി അഡ്വ. അജ്മൽ കരുനാഗപ്പള്ളിയും ഹാജരായി.