ചോഴിയക്കോട് : കനത്തമഴയിൽ ചോഴിയക്കോട് മിൽപ്പാലം കരകവിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കം നിറഞ്ഞ, ബ്രിട്ടീഷ് നിർമ്മിച്ച ഈ പാലം തകർച്ചാഭീഷണി നേരിടുകയാണ്. ചോഴിയക്കോട് പുതിയ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വനനടുവിലെ മിൽപാലം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കല്ലടയാറ്റിലൂടെ നീന്തിയും വെള്ളം കുറവുള്ളപ്പോൾ നടന്നുമായിരുന്നു ഭക്തരുടെ യാത്ര. പാലം പുനർനിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വനംവകുപ്പും ജനപ്രതിനിധികളും അവഗണിച്ച മട്ടാണ്. കഴിഞ്ഞ വർഷം വനത്തിൽ ജോലിക്ക് പോയവർ കനത്ത മഴ കാരണം പണി ഉപേക്ഷിച്ചു തിരികെ കാടിറങ്ങി എത്തിയപ്പോൾ കല്ലടയാർ കരകവിഞ്ഞതോടെ ഇക്കരെയെത്താനാകാതെ ഒറ്റപ്പെട്ടിരുന്നു. ഇവരെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷപ്പെടുത്തി ഇക്കരെയെത്തിച്ചത്.
അന്ന് മുൻ മന്ത്രി കെ.രാജു, പി.എസ്.സുപാൽഎം.എൽ.എ അടക്കമുള്ള ജന പ്രതിനിധികൾ മിൽപ്പാലത്തിന്റെ കാര്യം സർക്കാർ തലത്തിൽ എത്തിച്ചിരുന്നു. എന്നിട്ടും നടപടിയില്ല. പാലം പുനർ നിർമ്മിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇപ്പോൾ ജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് താത്കാലിക ചങ്ങാടം നിർമ്മിച്ചിട്ടുണ്ട്. അമ്പലത്തിലേക്ക് പോകുന്നവർക്ക് ചങ്ങാടമാണ് ആശ്രയം.