കൊല്ലം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി 10177 കേസുകൾ ഒത്തുതീർപ്പാക്കി. 17840 കേസുകളാണ് പരിഗണിച്ചത്.
ജില്ലാ കോടതി സമുച്ചയത്തിലും കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ വിവിധ കോടതികളിലുമായി നടത്തിയ അദാലത്തിൽ സിവിൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, വാഹനാപകട കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തു തീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ എന്നിവ പരിഗണിച്ചതിൽ മൊത്തം 22.52 കോടി രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സണും പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുമായ പി.മായാദേവി, കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡ്.ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുമായ പി.എൻ.വിനോദ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.