
 ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച ഏക വിദേശ വ്യവസായി
മനാമ: ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായിയുമായ ഡോ. രവി പിള്ളയ്ക്ക് ബെഹ്റിൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബെഹ്റിൻ ദേശീയ ദിനാഘോഷ ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും നൽകിയ സംഭാവനകൾ മുൻനിറുത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്.
ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. പുരോഗതിയിലും വിജയത്തിലും ക്രിയാത്മക പങ്ക് വഹിക്കുന്നവരെ ആദരിക്കുന്നത് രാജ്യത്തിന്റെ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.
ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നെന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുന്നതിൽ അതീവ സംതൃപ്തിയുണ്ടെന്നും വ്യക്തമാക്കി.
ഹമദ് രാജാവിൽ നിന്ന് മഹത്തായ അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ഡോ. രവി പിള്ള ആദരം ഏറ്റുവാങ്ങിയശേഷം പറഞ്ഞു. ആർ.പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായ പ്രയത്നത്തിന്റെയും ബെഹ്റിനിലെ ജനങ്ങളുടെ പിന്തുണയുടെയും പ്രതിഫലനമാണ് ഈ അവാർഡ്.
ആർ.പി ഗ്രൂപ്പിന്റെ എല്ലാ നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച ഒരുലക്ഷത്തിലധികം വരുന്ന പ്രിയപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി അവാർഡ് സമർപ്പിക്കുന്നു. ഈ ബഹുമതി എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഗൾഫ് മേഖലയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളായ എല്ലാവർക്കും അഭിമാനത്തിന് വക നൽകുന്നതാണ്. ബെഹ്റിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്ക് ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിക്കുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ,ബാപ്കോ എനർജീസ് ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്ക് നന്ദി പറയുന്നു.
ഡോ. രവി പിള്ള