കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും നാളെ കൊല്ലം ട്രാൻ. ഡിപ്പോയ്ക്ക് സമീപം അഷ്ടമുടി കായലിൽ നടക്കും. ഉച്ചയ്ക്ക് 2ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മാസ് ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്യും.
സമാപന സമ്മേളനവും സമ്മാനദാനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. സമാപന സമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാവും. എം.പിമാരായ കൊടുക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, എം.എൽ.എമാരായ പി.എസ്.സുപാൽ, സുജിത്ത് വിജയൻപിള്ള, ജി.എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ്, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, സബ് കളക്ടർ നിഷാന്ത് സിൻഹാര, എ.ഡി.എം ജി.നിർമ്മൽകുമാർ, ഡെപ്യുട്ടി മേയർ കൊല്ലം മധു, കൗൺസിലർ ഹണി ബെഞ്ചമിൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും.
ഒൻപത് ചുണ്ടൻ വള്ളങ്ങൾ
ജലോത്സവ ട്രാക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട ആഴപരിശോധന പൂർത്തിയായി. മൂന്ന് ട്രാക്കാണ് തയാറാക്കുക. വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടൻ വള്ളങ്ങളും പത്ത് ചെറുവള്ളങ്ങളുമാണ് പങ്കെടുക്കുന്നത്. തേവള്ളി കൊട്ടാരത്തിന് സമീപത്ത് നിന്നുള്ള സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തിൽ കൃത്യത ഉറപ്പാക്കാൻ ആധുനികമായ സാങ്കേതിക വിദ്യകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഡി.ടി.പി.സി ബോട്ട് ജെട്ടി മുതൽ തേവള്ളി പാലം വരെയുള്ള കായൽ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെയും സാന്നിദ്ധ്യവും സഞ്ചാരവും നാളെ രാവിലെ മുതൽ വള്ളംകളി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചു.
പത്രസമ്മേളനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, കളക്ടർ എൻ.ദേവിദാസ്, റെയ്സ് കമ്മിറ്റി ചെയർമാൻ ആർ.കെ.കുറുപ്പ് എന്നിവർ പങ്കെടുത്തു.