
കൊല്ലം: ടോയ്‌ലറ്റു പോലുമില്ലാത്ത ടാർപ്പ കെട്ടിയ കൂരയിൽ കഴിഞ്ഞിരുന്ന കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ആര്യയ്ക്കും അമൃതയ്ക്കും അമ്മ അജിതയ്ക്കും സ്വപ്ന വീടിന്റെ താക്കോൽ കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ. കടയ്‌ക്കൽ കോട്ടപ്പുറത്ത് ആര്യാമൃതം എന്ന് പേരിട്ട പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങും മുഖ്യമന്ത്രി നിർവഹിച്ചു. അതിഥികളായി ഭാര്യ കമലയും ചെറുമകൻ ഇഷാൻ വിജയുമുണ്ടായിരുന്നു.
കടയ്ക്കൽ പള്ളിയമ്പലം സ്വദേശി ജയചന്ദ്രൻപിള്ള സൗജന്യമായി നൽകിയ എട്ടേകാൽ സെന്റിൽ മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വീട് നിർമിച്ചത്. രണ്ടു വർഷം മുമ്പ് ഗൃഹനാഥൻ സുനിൽകുമാർ മരിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. അമ്മ അജിത കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. ആര്യ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചതോടെയാണ് കുടുംബത്തിന്റെ ദുരിതം നാടറിഞ്ഞത്. ഇതോടെ നിർദ്ധന കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ മുഖ്യമന്ത്രിയുടെ സുരക്ഷാസേന രംഗത്തിറങ്ങുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് ഉൾപ്പടെ 67 പേർ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക മാറ്റിവച്ച് സ്വരൂപിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കുറഞ്ഞ കാലയളവിൽ വീട് നിർമ്മിച്ചു. വീട്ടുപകരണങ്ങൾ മുതൽ മുറ്റത്തെ ചെടികളും മരങ്ങളും വരെ അഭ്യുദയകാംക്ഷികൾ നൽകി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.രാജേന്ദ്രൻ, കെ.വരദരാജൻ, കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ തുടങ്ങിയവർ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്തു.