കൊല്ലം: ഭരണകൂടത്തിന്റെ നിസംഗതയുടെയും അനാസ്ഥയുടെയും ഇരയാണ് പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാത്തതിനെതിരെ ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഷിബു ബേബി ജോൺ ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.
ഉപരോധ സമരത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അദ്ധ്യക്ഷനായി. ഷിബു ബേബിജോൺ സമരം ഉദ്ഘാടനം ചെയ്തു. ബി.രാജേന്ദ്രപ്രസാദ്, ഇടവനശേരി സുരേന്ദ്രൻ, സി.പി.സുധീഷ് കുമാർ, ജി.വേണുഗോപാൽ, റാം മോഹൻ, വിഷ്ണു മോഹൻ, സി.ഉണ്ണികൃഷ്ണൻ, ഉല്ലാസ് കോവൂർ, ജസ്റ്റിൻ ജോൺ, ആർ.അജിത്ത്കുമാർ, മുംതാസ്, ജയലക്ഷ്മി, കെ.രാജി, ഫെബി സ്റ്റാലിൻ, സുഭാഷ് കല്ലട തുടങ്ങിയവർ നേതൃത്വം നൽകി.