കൊല്ലം: വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ.
തഴവ തൊടിയൂർ പി.വി നോർത്ത് അയിക്കമത്ത് വീട്ടിൽ നിന്നു കരുനാഗപ്പള്ളി ആലംകടവ് മരുതെക്ക് ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിൻസി (43), കണ്ണൂർ തലശ്ശേരി കൈവട്ടം കെ.പി ഹൗസിൽ (ഷീല നിവാസ്) മകൻ അശിൻ കുമാർ (32) എന്നിവരാണ് പിടിയിലായത്.
പെരിനാട് വെള്ളിമൺ സ്വദേശിയായ പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയൽ വഴി പരിചയപ്പെട്ട ഒന്നാം പ്രതി ബിൻസിയും ബിൻസിയുടെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ അശിൻ കുമാറും പരാതിക്കാരിയുടെ ഭർത്താവിന്റെ പരിചരണത്തിന് എന്ന വ്യാജേന വീട്ടിലെത്തി. ബിൻസിയും അശിനും ചേർന്ന് ഭർത്താവിനെ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ചികിത്സ ചെലവിനായി മാലയും കമ്മലും അടങ്ങിയ ആറ് പവൻ വാങ്ങി. പകരം വരവ് മാല നൽകി. പിന്നീട് ആശുപത്രിയിൽ നിന്നു പരാതിക്കാരിയെ അശിൻ ചെമ്മക്കാടുള്ള ബാങ്കിലെത്തിച്ച് അവിടെ പണയത്തിലിരുന്ന ഏഴരയും അഞ്ചും പവൻ ആഭരണങ്ങൾ എടുപ്പിച്ചു. അതും വിറ്റു. ഭർത്താവിന്റെയും എ.ടി.എം കാർഡ് കൈക്കലാക്കിയും ഗൂഗിൾ പേ വഴിയും 5 ലക്ഷം രൂപ തട്ടിയെടുത്തു. മൊത്തം പതിനെട്ടര പവനും 5 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.
കുണ്ടറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്, അംബ്രിഷ്, അനിൽകുമാർ, എ.എസ്.ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദീപക്, നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ്. പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിൻസിയും അശിനും സഹോദരങ്ങൾ അല്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ അശ്വിൻകുമാർ കരുനാഗപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ബിൻസിക്കൊപ്പം താമസിക്കുകയായിരുന്നു.