കൊല്ലം: അഷ്ടമുടി കായലിന്റെയും അനുബന്ധ പ്രദേശങ്ങളിലെയും വിനോദസഞ്ചാര വികസനത്തിന് 59.71 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ടൂറിസം വകുപ്പ് അനുമതി നൽകിയതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. ബയോഡൈവേഴ്സിറ്റി ആൻഡ് എക്കോ-റിക്രിയേഷൻ ക്ലബിന് സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക ധനസഹായത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
കൊല്ലം മറീന 6.01 കോടി, പുനർജനി കോംപ്ലക്സ് 5.19 കോടി, ഫ്ളോട്ടിംഗ് റസ്റ്റോറന്റ് 5.40 കോടി, ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് ട്രെയൽ 7.08 കോടി, അഡ്വഞ്ചർ പാർക്ക് 9.60 കോടി, ചിൽഡ്രൻസ് പാർക്ക് 11.31 കോടി, അഷ്ടമുടി ലേക്ക് വാക്ക് വേ 6.01 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിട്ടുള്ളത്. കൂടാതെ ജി.എസ്.ടിക്കായി 9.11 കോടിയും അധികമായി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ നിർവഹണ ചുമതല സംസ്ഥാന സർക്കാരിനാണ്.
കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള നിബന്ധനകൾ പ്രകാരം പദ്ധതി നടപ്പാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഭൂമി സംസ്ഥാന സർക്കാർ കണ്ടെത്തി നൽകണം. പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ആർക്കിയോളജിക്കൽ സർവേ ഉൾപ്പടെ വിവിധ ഏജൻസികളിൽ നിന്നുള്ള അനുമതിയും സംസ്ഥാന സർക്കാർ നേടണം. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. 2026 മാർച്ച് 31 വരെയെ തുക കേന്ദ്ര സർക്കാർ അനുവദിക്കുകയുള്ളു.
പദ്ധതിയുടെ ശരിയായ നടത്തിപ്പിന് എസ്.എ.എസ്.സി.ഐ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി