
കൊല്ലം: അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ അവഹേളിക്കാൻ കാരണം ചാതുർവർണ്യ ചിന്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ ഉത്പന്നമാണ് നിരവധി മൂല്യങ്ങളുൾക്കൊള്ളുന്ന ഭരണഘടന. അംഗീകരിക്കപ്പെട്ട നാൾ മുതൽ ഇന്നുവരെ ഭരണഘടനാ വിരുദ്ധരാണ് മനുസ്‌മൃതി അനുസരിക്കുന്ന സംഘപരിവാർ.
ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാനാകില്ല. പരസ്പര പൂരകമായ ഓരോ വർഗീയതയെയും നേരിടേണ്ടത് മതനിരപേക്ഷത ഉപയോഗിച്ചാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണ്. പ്രളയകാലത്തെ അവഗണന തന്നെയാണ് വയനാട് ദുരന്തത്തിലും കേന്ദ്രം പ്രകടപ്പിക്കുന്നത്. രാജ്യത്തെയാകെ ഉൾക്കൊള്ളേണ്ട കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ച ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ പദവിയുടെ അന്തസ് അദ്ദേഹത്തിന് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യം സംശയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന സർക്കാരിനെ ഞെരുക്കി ശ്വാസം മുട്ടിക്കാനായി പറഞ്ഞയച്ച ദൂതനെപ്പോലെയാണ് ഗവർണർ പെരുമാറിയത്. അദ്ദേഹം രാജ്ഭവനെ ബി.ജെ.പിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റിയെന്നും ഇനിയെങ്കിലും ആ സ്ഥിതി മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ കെ.ബി.ഗണേശ് കുമാർ അദ്ധ്യക്ഷനായി. മേഖല സമ്മേളന പരിപാടിയുടെ ജനറൽ കൺവീനറും പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റുമായ എ.ഷാജു സംസാരിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു. റാലി ആശ്രാമം മൈതാനിയിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പീരങ്കി മൈതാനിയിൽ സമാപിച്ചു.