കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും. വന്ദന കൊല ചെയ്യപ്പെട്ടപ്പോൾ ഒപ്പമുണ്ടായി​രുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവത്തിൽ പരിക്ക് പറ്റിയവരെയും ദൃക്സാക്ഷികളെയും വിസ്തരിക്കും.

മാർച്ച് 5 വരെയുള്ള ഒന്നാം ഘട്ട വിചാരണയിൽ ആദ്യ 50 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. നേരത്തേ വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം, പ്രതിയുടെ മാനസി​ക നില പരിശോധനയിൽ വിചാരണ നേരിടാൻ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതി ബോധിപ്പിച്ചിരുന്ന ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തുടർന്ന് സാക്ഷി വിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ വിചാരണ നടക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രതാപ് ജി.പടിക്കലിനോടൊപ്പം, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.