കൊല്ലം: ഒപ്പം ജോലി ചെയ്തുവന്നിരുന്ന ആളെ മുൻ വിരോധം നിമിത്തം തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. ഇളമ്പള്ളൂർ പെരുമ്പുഴ അസീസി ആശുപത്രിക്ക് സമീപം മാടൻവിള വടക്കതിൽ വീട്ടിൽ ഓമനക്കുട്ടനെ (50) കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര എഴുകോൺ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനുഭവനിൽ മനുവിനെയാണ് (42) കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് എസ്.സുഭാഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2020 ജൂലായ് ആറിനായിരുന്നു സംഭവം. കുണ്ടറ ഇളംമ്പള്ളൂർ പെരുമ്പുഴ ചേരിയിലുള്ള ഒരു ഡോക്ടറുടെ വീട്ടിലെ കൃഷിപ്പണിക്കാരായിരുന്നു ഇരുവരും. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഡോക്ടറുടെ തന്നെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഉറങ്ങാൻ പോയി. ഓമനക്കുട്ടൻ രക്തം വാർന്ന് കിടക്കുന്നതായി മനു അറിയിച്ചതിനുസരിച്ച് വീട്ടുടമസ്ഥനും മകനും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ഓമനക്കുട്ടന്റെ വീട്ടിൽ നിന്ന് മനു 20000രൂപ മോഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് ഓമനക്കുട്ടൻ മനുവിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിന്റെ വിരോധത്തിൽ ഓമനക്കുട്ടൻ ഉറങ്ങിക്കിടന്നപ്പോൾ തൂമ്പയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിറക് കഷ്ണം കൊണ്ട് മുഖത്തും അടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.