
തൃശൂർ: എ.ഐ കാമറയും പൊലീസും ഗതാഗതവകുപ്പും ആഞ്ഞു ശ്രമിച്ചിട്ടും അപകടമരണങ്ങളുടെ നിരക്ക് പഴയപടി തന്നെ. പൊലീസിന്റെ കണക്കു പ്രകാരം ഈ വർഷം ഒക്ടോബർ വരെ റോഡിൽ മരണപ്പെട്ടവർ 3168 പേരാണ്.
കഴിഞ്ഞ രണ്ട് മാസത്തെ വലിയ അപകടങ്ങളിൽ പത്ത് പേരാണ് മരിച്ചത്. തൃശൂർ നാട്ടികയിലുണ്ടായ അപകടത്തിൽ ലോറി പാഞ്ഞു കയറി ഉറങ്ങിക്കിടന്ന അഞ്ചു പേരും ആലപ്പുഴ കളർകോട്ടുണ്ടായ അപകടത്തിൽ അഞ്ചു പേരും മരിച്ചു. 2023ൽ 4080 പേർ മരണപ്പെട്ടു. ഈ വർഷം ഒക്ടോബർ വരെ 40,821 അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ വർഷം ഏറ്റവും വലിയ അപകടങ്ങളുണ്ടായതും കൂടുതൽ പേർ മരണപ്പെട്ടതും ആലപ്പുഴയിലാണ്. 355 വലിയ അപകടങ്ങളുണ്ടായി. ഇതിൽ 377 പേർ മരണപ്പെട്ടു. 5,100 പേർക്ക് പരിക്കേറ്റു. ഏറ്റവും കുറവ് അപകടമുണ്ടായത് വയനാടാണ്. 70 അപകടം, 84 മരണം.
ക്യാമറയും
ഫലപ്രദമല്ല
അമിതവേഗം നിയന്ത്രിക്കാൻ ക്യാമറകൾ സ്ഥാപിച്ചിട്ടും കാര്യമായ മാറ്റമുണ്ടാകുന്നില്ല. വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങളുടെ മുഖ്യകാരണം. പൊലീസ് പരിശോധനയും ഫലപ്രദമല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ആലപ്പുഴയിലുൾപ്പെടെ ചിലയിടങ്ങളിൽ ദേശീയപാതയുടെ സ്ഥിതിയും മുന്നറിയിപ്പ് ബോർഡില്ലാത്തതുമൊക്കെ അപകടകാരണമാകുന്നുണ്ട്.
ഡ്രൈവറുടെ
അശ്രദ്ധ
2023ൽ ഉണ്ടായ 2,179 വലിയ അപകടങ്ങളുടെയും കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്. 479 കേസിൽ മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധ മൂലം വന്നിടിച്ചുണ്ടായതാണ്. ഡ്രൈവർമാർ മദ്യപിച്ച് വലിയ അപകടമുണ്ടാക്കിയ 21 കേസാണുള്ളത്.
2019
അപകടങ്ങൾ 41,111
മരണം 4440
പരിക്കേറ്റവർ 46,055
2020
അപകടങ്ങൾ 27,877
മരണം 2979
പരിക്കേറ്റവർ 30,510
2021
അപകടങ്ങൾ 33,296
മരണം 3429
പരിക്കേറ്റവർ 40,204
2022
അപകടങ്ങൾ 43,910
മരണം 4317
പരിക്കേറ്റവർ 49,307
2023
അപകടങ്ങൾ 48,091
മരണം 4080
പരിക്കേറ്റവർ 54,320
2024 ഒക്ടോബർ വരെ
അപകടങ്ങൾ 40,821
മരണം 3168
പരിക്കേറ്റവർ 45,657.