നടപ്പിലാക്കിയത് 1.50 കോടിയുടെ പ്രവർത്തനങ്ങൾ
വടക്കാഞ്ചേരി : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 45045 തൊഴിൽ ദിനങ്ങൾ പിന്നിട്ട് വടക്കാഞ്ചേരി നഗരസഭ. 1.50 കോടി രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വിനിയോഗിച്ചത്. 1200 തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രവൃത്തികളുടെ ഭാഗമായത്. വിദ്യാലയങ്ങളെ കാർബൺ ന്യൂട്രൽ ആക്കുന്നതിനായി 500 മുളം തൈൾ ഉപയോഗിച്ചുള്ള പച്ചത്തുരുത്ത് നിർമ്മാണം, ഗവ. മെഡിക്കൽ കോളേജിലെ ഔഷധ സസ്യങ്ങളുടെ പച്ചത്തുരുത്ത് എന്നിവ തൊഴിലുറപ്പിലൂടെ യാഥാർത്ഥ്യമായി. പാതയോരങ്ങളിലെ നവീകരണം, ശുചീകരണം, പരിപാലനം, രണ്ട് ടേക്ക് എ ബ്രേക്ക്, പ്രളയത്തെ തുടർന്ന് തകർന്ന 18 പാടശേഖരങ്ങളുടെ നവീകരണം,നീർച്ചാലുകൾ വീണ്ടെടുക്കൽ, വാഴാനി ഇറിഗേഷൻ കനാൽ ആഴം കൂട്ടി സംരക്ഷണം, സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഭൂവികസനം തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഏറ്റെടുത്തു.നൂറോളം ക്ഷീരകർഷകർക്ക് തൊഴിലുറപ്പ് വേതനവും നൽകുന്നുണ്ട്.
സൗന്ദര്യവത്കരണത്തിലും
കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ഛ് സർവ്വേക്ഷന്റെ ഭാഗമായുള്ള നഗര സൗന്ദര്യവത്കരണത്തിലും തൊഴിലുറപ്പിന്റെ മികവുണ്ട്. ക്യാഷ് അറ്റ് നട്ട് പദ്ധതി പ്രകാരം ഈ വർഷം അയ്യായിരത്തോളം കശുമാവിൻ തൈകളാണ് വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിൽ ഫലവൃക്ഷ തൈകൾ, മാങ്കോസ്റ്റിൻ നഗരം, ചങ്ങാലിക്കോടൻ പൈതൃക സംരക്ഷണം എന്നീ പദ്ധതികൾ നഗരസഭ വിജയകരമായി നടപ്പിലാക്കി. സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.