കൊടുങ്ങല്ലൂർ : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയാനും ലക്ഷ്യമിട്ട് എക്‌സൈസ്, പൊലീസ്, ഫിഷറീസ് സംയുക്തസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള മത്സ്യബന്ധന യാനങ്ങളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളും സംഘം പരിശോധിച്ചു. അഴീക്കോട്-മുനയ്ക്കൽ മുതൽ ചേറ്റുവ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഈ സീസണിൽ ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന. ഫിഷറീസ് ഡിപ്പാട്ടുമെന്റിന്റെ സി റെസ്‌ക്യു ബോട്ടിലാണ് പരിശോധന നടത്തിയത്. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, എഫ്.ഇ.ഒ സുമിത, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.ശങ്കർ, ബാലസുബ്രമണ്യൻ, അഴീക്കോട് കോസ്റ്റൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധനയും പട്രോളിംഗും നടത്തിയത്. കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്. പ്രദീപ്, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ഉണ്ണിക്കൃഷ്ണൻ, ഐ.വി. എൽദോ, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ ഷിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്തകുമാർ, സി.കെ.എസ്. ഗാർഡുമാരായ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്ത സംഘം അറിയിച്ചു.