
കുന്നംകുളം: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. 'എല്ലാവരും കാറിൽ കയറി പോകേണ്ട കാര്യമുണ്ടോ?, നടന്നു പോയാൽ പോരേ. എന്തൊരു ട്രാഫിക് ജാം എന്നായിരുന്നു പറഞ്ഞത്. അല്ലെങ്കിൽ ട്രാഫിക് ജാം ഇല്ലേ. റോഡ് സൈഡിൽ സി.പി.എം പൊതുയോഗം വച്ചു എന്നാണ് പറയുന്നത്. കേസ് കൊടുക്കാൻ സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നു.
പബ്ലിസിറ്റിക്കായാണ് കേസ് കൊടുക്കുന്നത്. പത്ത് മനുഷ്യനു പോകാൻ കുറച്ച് സ്ഥലം മതി. പക്ഷേ, പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം. പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയത്. ഇത്രവലിയ കാർ വേണോ. ചെറിയ കാറിൽ പോയാൽ പോരേ. ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം പോയില്ലേ. 25 കാർ പോകുമ്പോൾ 25 ആളേ പോകുന്നുള്ളൂ.
കാർ എടുത്ത് അമ്മായിഅമ്മയെ കാണാൻ പോകുകയാണ്. ചിലർ സല്ലപിച്ച് വർത്തമാനം പറഞ്ഞാണ് പോകുന്നത്. കാർ ഉള്ളവൻ അതിൽ പോകുന്നതുപോലെ, പാവങ്ങൾക്ക് ഒരു ജാഥ നടത്താനുള്ള അവകാശം അനുവദിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
എന്തിനാണ് ജാഥ നടത്തുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. സി.പി.എം പ്രവർത്തിക്കുന്നത് സോഷ്യലിസം സ്ഥാപിക്കാനാണ്. ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകം സൃഷ്ടിക്കാൻ. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കലരുന്നത് കൂടിയാണ് കമ്യൂണിസ്റ്റ് സമ്മേളനങ്ങൾ'. കുന്നംകുളം കേച്ചേരിയിൽ സി.പി.എം കുന്നംകുളം ഏരിയാ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രസംഗം.