പെരിങ്ങോട്ടുകര: പാതിവഴിയിൽ നിർമ്മാണം നിലച്ച കിഴുപ്പിള്ളിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുനരാരംഭിക്കുന്നതിന് പുതുക്കിയ നിരക്കിലുള്ള ഭരണാനുമതി ലഭിച്ചു. രണ്ട് കോടി ആറ് ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപ (2,06,51, 000) യുടെ ഭരണാനുമതിയാണ് ലഭിച്ചത്. താന്ന്യം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യത്തിനും വേണ്ടിയുള്ളതാണ് പദ്ധതിയാണ്. 2017ൽ സംസ്ഥാന സർക്കാർ നാല് കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് കരാറുകാരൻ മരിക്കുകയും നിർമ്മാണം നിലച്ചുപോവുകയും ചെയ്തു. പിന്നീട് ജി.എസ്.ടി തുക കൂടി ഉൾപ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലഭ്യമായിരുന്നില്ല. പദ്ധതി പുനരാരംഭിക്കുന്നതിന് സി.പി.എം താന്ന്യം തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മുകേഷ്, ലോക്കൽ കമ്മിറ്റി അംഗം ടി.കെ. പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ സി.സി. മുകുന്ദൻ എം.എൽ.എയോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളിലും ഭരണതലത്തിലും നിരന്തരം ഇടപെടൽ നടത്തിയിരുന്നു.