puthoor-suvolical-park

ഇന്ത്യയിലെ ആദ്യ ഡിസെെനർ മൃഗശാലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുത്തൂരിലെ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് ജൂണിൽ പൂർണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രിമാരായ കെ.രാജനും എ.കെ ശശീന്ദ്രനും വ്യക്തമാക്കിയതോടെ വലിയ പ്രതീക്ഷകളിലാണ് വിനോദസഞ്ചാരികൾ. വിദേശരാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നത് വൈകുമെങ്കിലും കേരളത്തിലെ മറ്റുമൃഗശാലകളിലെ പക്ഷിമൃഗാദികൾ പലതും പുത്തൂരിലെത്തും. നടപടികൾ പൂർത്തിയാക്കുന്നതിൽ നേരിടുന്ന കാലതാമസമാണ് വിദേശമൃഗങ്ങളെ എത്തിക്കുന്നത് വെെകുന്നതിന്റെ കാരണം. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള മൃഗങ്ങളെ എത്തിക്കുന്ന നടപടികൾ ആഗസ്റ്റിൽ പൂർത്തിയാക്കും. മറ്റു മൃഗശാലകളിൽനിന്നും തിരുവനന്തപുരം, നെയ്യാർ എന്നിവിടങ്ങളിൽ നിന്നും ജീവികളെ പുത്തൂരിലേക്ക് കൊണ്ടുവരുന്നത് മേയ് മാസത്തിലും തീരും. ആറ് ഘട്ടങ്ങളിലായുള്ള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിലെ നാല് ആവാസയിടങ്ങളും പൂർണസജ്ജമായി. ഗ്രേറ്റ് ഏവിയറി, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള ആവാസയിടങ്ങളുടെയാണ് നിർമ്മാണം കഴിഞ്ഞത്. രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്ന ബയോഡൈവേഴ്‌സിറ്റി സെന്റർ, ചീങ്കണ്ണി, കലമാൻ, പുള്ളിമാൻ, പന്നിമാനും കൃഷ്ണമൃഗവും പുലി, കടുവ, സിംഹം എന്നിവയ്ക്കുള്ള ആവാസവ്യവസ്ഥകളുടെ പണികളും കഴിഞ്ഞു. കാട്ടുപോത്ത് അടക്കമുളള മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ നിന്നെത്തിക്കും.


പണി അതിവേഗം

ആറ് ഘട്ടങ്ങളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ആഴ്ചയും നടക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകം ഷെഡ്യൂൾ തയ്യാറാക്കാനും മാസത്തിൽ ഒരു തവണ റവന്യൂ മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം നടത്താനും നിർദ്ദേശിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബയോഡിവേഴ്‌സിറ്റി സെന്ററിലെ ഹാബിറ്റാറ്റിന്റെ നിർമ്മാണ ജോലികൾ മാർച്ച് മാസത്തോടെ പൂർത്തിയാകും. പാർക്കിംഗ് ഗ്രൗണ്ട്, റിസപ്ഷൻ ഓറിയന്റേഷൻ കേന്ദ്രം, ആറ് ആവാസ കേന്ദ്രം,
ചുറ്റുമതിൽ, നാല് കിലോമീറ്റർ ദൂരത്തിലുള്ള സർവീസ് റോഡ്, ആറ് കിലോ മീറ്റർ സന്ദർശക പാത, 290 കെ.ബി.പി സോളാർ പ്ലാന്റ് എന്നിവയെല്ലാം പണിതുകഴിഞ്ഞു.

39 പക്ഷികളും 38 മാനുകളും പുത്തൂരിലെത്തിക്കഴിഞ്ഞു.

ബോമരീതി തുടരും
വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടെ വിദേശങ്ങളിലേതുപോലെ 'ബോമ' രീതിയിലൂടെയാണ് 38 മാനുകളെ തൃശൂരിൽ നിന്ന് പുത്തൂരിലേക്ക് എത്തിച്ചത്. തൃശൂർ മൃഗശാലയിലുള്ള 191 മാനുകളിൽ 60 എണ്ണത്തിനെ പുത്തൂർ സൂവിൽ പാർപ്പിച്ചശേഷം ബാക്കിയുള്ളവയെ റിസർവ് വനത്തിൽ തുറന്നുവിടാനായിരുന്നു ആലോചന. എന്നാൽ, ഈ മാനുകൾ വനത്തിൽ ജീവിക്കാൻ പ്രാപ്തരല്ലാത്ത സാഹചര്യത്തിൽ മാൻ സഫാരി പാർക്ക് കൂടി പുത്തൂരിൽ സ്ഥാപിക്കും.

സുരക്ഷാ

ഓഡിറ്റിംഗ് വേണം

പുത്തൂർ സുവോളജിക്കൽ പാർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ തുറന്നുകൊടുക്കുമെന്ന് ആവർത്തിക്കുമ്പോഴും, രണ്ടാഴ്ചയ്ക്കിടെ ഒരു ജീവനക്കാരനും ഒരു കൃഷ്ണമാനിനും ജീവൻ നഷ്ടപ്പെട്ടിട്ടും സുരക്ഷാ ഓഡിറ്റിംഗും സൂക്ഷ്മതല പരിശോധനയുമില്ലെന്നും പരാതിയുണ്ടായിരുന്നു. മാസങ്ങളായി മുഴുവൻ സമയ ഡയറക്ടറുമില്ല. സുരക്ഷാ ഓഡിറ്റിംഗ് ഉണ്ടെങ്കിൽ അപകട നിവാരണത്തിനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുൻകരുതലെടുത്ത് ജീവനക്കാരുടെയും ജീവികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്താനാകും. ജീവികൾക്ക് ഒരുക്കിയിരിക്കുന്ന ആവാസ സൗകര്യങ്ങളിൽ കൂടുകൾ, മേച്ചിൽപ്പുറങ്ങൾ എന്നിവ കേന്ദ്ര മൃഗശാല അതോറിറ്റി നിർദ്ദേശിച്ച നിബന്ധനകൾക്ക് അനുസൃതമായാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയുമില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. മൃഗശാല രൂപകൽപ്പന രംഗത്ത് (സൂ ഡിസൈനിംഗ്) പ്രാവീണ്യമുള്ളവരും മൃഗശാലകളിൽ ദീർഘകാലം പ്രവർത്തിച്ച് പരിചയ സമ്പത്തുള്ളവരും ഉൾപ്പെടുന്ന സംഘം ആവാസ ഇടങ്ങളുടെ സൂക്ഷ്മതല പരിശോധന നടത്തി, മൃഗങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂരിലേക്ക് പക്ഷിമൃഗാദികളെ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇത് പ്രധാനമാണ്.

മൂന്ന് മാസത്തിലേറെയായി പാർക്കിന് മുഴുവൻ സമയ ഡയറക്ടർ ഇല്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയറക്ടറാണ് വേണ്ടത്. നിലവിലെ ഡയറക്ടർക്ക് രണ്ട് ജില്ലകളിലായി രണ്ട് ചുമതലകളുണ്ട് . മൂന്നു ചുമതലകളും കാര്യക്ഷമമായി നിർവഹിക്കാനാകില്ല. പക്ഷിമൃഗാദികളെ പുതിയ സ്ഥലത്തേക്ക് കൊണ്ടുവരുമ്പോഴുളള മാനസിക സമ്മർദ്ദം, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ നിരീക്ഷിച്ച് പരിചരണത്തിനായി നിർദ്ദേശം നൽകേണ്ട ക്യുറേറ്റർമാർ ഇപ്പോൾ പാർക്കിലില്ല. ഉണ്ടായിരുന്ന മൂന്നുപേരും മറ്റ് ജോലികളിൽ പ്രവേശിച്ചു. ക്യുറേറ്റർമാർ ഇല്ലാതെ മൃഗങ്ങളെ കൊണ്ടുവരുന്നത് മൃഗശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ക്യുറേറ്റർമാരുടെ അധികചുമതല നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് ഗുണകരമാകില്ലെന്നും മൃഗശാലകളിൽ പ്രവർത്തന പരിചയം ഉള്ളവരും ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരികളുമാണ് ക്യുറേറ്റർമാർ ആകേണ്ടതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് മൃഗശാലകളിലെ അനുഭവസമ്പത്ത് ഉണ്ടാകണമെന്നില്ല. പക്ഷിമൃഗാദികൾ, സസ്യലതാദികൾ എന്നിവയിൽ സാങ്കേതികമായ പരിജ്ഞാനമുള്ളവർ വേണം. ജീവ ശാസ്ത്രജ്ഞനും മൃഗശാല വിദ്യാഭ്യാസ ഓഫീസറും പാർക്കുകളിൽ അനിവാര്യമാണ്. മൃഗശാലയിൽ നിന്ന് വനംവകുപ്പിലേക്ക് മാറുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കണം. നിലവിലുള്ള മൃഗപാലകർ 14 പേരും വേണ്ടത് 50 പേരുമാണ്.

പാർക്കിന് മുഴുവൻ സമയം ചുമതലയുള്ള ഡയറക്ടർ ഉടൻ തന്നെ ഉണ്ടാകുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ ഫ്രണ്ട്സ് ഒഫ് സൂ അധികൃതർക്ക് ഉറപ്പു നൽകിയിരുന്നു. സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്ന വേളയിൽ ഇക്കാര്യത്തെക്കുറിച്ച് ഫ്രണ്ട്സ് ഒഫ് സൂ നല്കിയിരുന്നനിവേദനത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രകാരം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച തീരുമാനങ്ങൾ ആയിട്ടുണ്ടെന്നും ഉടനെ തന്നെ ഉത്തരവ് ഇറങ്ങും എന്ന് മന്ത്രി പറഞ്ഞിരുന്നു. അനിമൽ കീപ്പർമാരുടെ എണ്ണം വർദ്ധിപ്പിക്കുക, ക്യൂറേറ്റർ തസ്തികയിൽ നിയമനം നടത്തുക തുടങ്ങിയ കാര്യങ്ങളിലും
ഉടനെ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ജോലി മാറ്റം വാങ്ങാൻ താല്പര്യമുള്ളവരുടെ എണ്ണം കണക്കാക്കി ബാക്കി ആവശ്യമായിവരുന്ന അനിമൽ കീപ്പർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജനും അഭിപ്രായപ്പെട്ടതായി ഫ്രണ്ട്സ് ഒഫ് സൂ സെക്രട്ടറി എം. പീതാംബരൻ അറിയിച്ചിരുന്നു. നടപടികൾ ഇനിയും വെെകില്ലെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമാകുന്ന പാർക്കാണിത്. അതുകൊണ്ടു തന്നെ പ്രതീക്ഷകൾക്ക് അതിരുകളില്ല...